ബംഗാളില്‍ യുവതിയെ പുഴയിലെറിഞ്ഞവര്‍ പിറവത്തു പിടിയില്‍
ബംഗാളില്‍ യുവതിയെ പുഴയിലെറിഞ്ഞവര്‍ പിറവത്തു പിടിയില്‍
Sunday, August 30, 2015 12:32 AM IST
പിറവം: ഭാര്യയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്കു മുങ്ങിയ ബംഗാള്‍ സ്വദേശികളായ സഹോദരങ്ങള്‍ പിടിയില്‍. വെസ്റ് ബംഗാളിലെ മുന്‍ഷിബാദില്‍ റാണിനഗര്‍ പോലീസ് സ്റേഷന്‍ അതിര്‍ത്തിയിലുള്ള ബസംജിത് മണ്ഡല്‍ (27), സഹോദരന്‍ ചിരംജിത് മണ്ഡല്‍ (18) എന്നിവരാണു കേരള പോലീസിന്റെ സഹായത്തോടെ ബംഗാളില്‍നിന്നുമെത്തിയ പോലീസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ജൂണ്‍ പത്തിനാണു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ ബസംജിതിനു മറ്റൊരു പെണ്‍കുട്ടിയുമായുള്ള പ്രണയമാണു ഭാര്യയായ മിന്ധുജി മണ്ഡലിനെ(24) അപായപ്പെടുത്തുന്നതിനു കാരണമായത്. ഭാര്യയെ മര്‍ദിച്ച് അവശയാക്കിയശേഷം മരിച്ചെന്നു കരുതി പുഴയിലെറിയുകയായിരുന്നു. എന്നാല്‍, പുഴയില്‍ കിടന്നു കൈകാലിട്ടടിക്കുന്നതു കണ്ടു നാട്ടുകാര്‍ ചേര്‍ന്നു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീടു മരിച്ചു.

മരിക്കുന്നതിനു തൊട്ടുമുമ്പ് പോലീസിനു നല്‍കിയ മൊഴിയില്‍ ഭര്‍ത്താവാണു തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നു വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്നു കേരളത്തിലേക്കു മുങ്ങി. പിറവത്തിനടുത്ത് അഞ്ചല്‍പ്പെട്ടി സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ പൈനാപ്പിള്‍ തോട്ടത്തില്‍ ഇരുവരും ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ നാട്ടുകാരായ മറ്റു ചിലരും ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരില്‍നിന്നാണു പ്രതികള്‍ പൈനാപ്പിള്‍ തോട്ടത്തില്‍ ജോലിചെയ്യുന്ന വിവരം ബംഗാള്‍ പോലീസ് അറിയുന്നതും ഇവിടെയെത്തി പ്രതികളെ പിടികൂടുന്നതും. റാണി നഗര്‍ പോലീസ് സ്റേഷന്‍ എസ്ഐ ഗൌതം കുമാര്‍ ദത്ത്, പോലീസുകാരായ ബിപാഷ്, അനൂപ് ഗോഷ്, ബിപ്ലാബ് മണ്ഡല്‍ എന്നിവരാണു പിറവം പോലീസ് സ്റേഷനിലെത്തിയത്. ഇവര്‍ക്കൊപ്പം പിറവം എസ്ഐ കെ.കെ. ബിജു കുമാര്‍, ഗ്രേഡ് എസ്ഐ പി.കെ. സത്യന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു തോമസ്, ഷാജി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണു കാക്കൂര്‍ ഭാഗത്തുള്ള താമസസ്ഥലത്തുനിന്ന് ഇന്നലെ പുലര്‍ച്ചെ ഒന്നോടെ പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതികളെ ബംഗാളിലേക്കു കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.