തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്: നവംബര്‍ 23നോ 25നോ നടത്താമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്: നവംബര്‍ 23നോ 25നോ നടത്താമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും
Thursday, August 27, 2015 12:42 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 23 നോ 25 നോ ഒറ്റഘട്ടമായി നടത്താമെന്നു ഹൈക്കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നവംബര്‍ 20നു ശേഷം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു നടത്താമെന്നും ഡിസംബര്‍ ഒന്നിനു പുതിയ ഭരണസമിതി നിലവില്‍ വരുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാനാണു ധാരണയായത്.

എന്നാല്‍, കോടതി പറയുന്നതിനനുസരിച്ചു തീരുമാനമെടുക്കുമെന്നാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. സെപ്റ്റംബര്‍ മൂന്നിനു കേസ് പരിഗണിക്കുന്നതിനു മുമ്പു സത്യവാങ്മൂലം സമര്‍പ്പിക്കും. ഇതിനെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ എതിര്‍ക്കില്ലെന്നാണു സര്‍ക്കാരുമായുള്ള ധാരണ. എന്നാല്‍, പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന കമ്മീഷന്റെ ആവശ്യം കോടതിക്കു മുന്നിലുണ്ട്. ഇതിനാല്‍ തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്ക്കു നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി സ്വീകരിക്കുമോ എന്ന സംശയം നിയമവൃത്തങ്ങള്‍ക്കിടയിലുണ്ട്.


അതേസമയം, തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്ക്കു നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചാല്‍ ഡിസംബര്‍ ഒന്നിനായിരിക്കും പുതിയ ഭരണസമിതി നിലവില്‍ വരുക.

ഇപ്പോഴത്തെ ഭരണസമിതികളുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഒരു മാസം തദ്ദേശസ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തേണ്ടി വരും. സര്‍ക്കാരിനു താല്‍പര്യമുള്ളവരെ തദ്ദേശ സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിക്കാനാകുമെന്നാണു വിലയിരുത്തല്‍.

പുതിയ നഗരസഭകള്‍ക്കായി വാശിപിടിക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതു കേന്ദ്ര ഫണ്ട് നഷ്ടമാകുന്നതാണ്. സംസ്ഥാനത്തു നഗരസഭകളുടെ എണ്ണം കൂടാത്തതിനാല്‍ കേന്ദ്ര സഹായം കുറയുന്ന സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 2000 കോടി രൂപയുടെ കേന്ദ്ര സഹായം നഷ്ടമായി എന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

ജനങ്ങളുടെ വികാരത്തിന് അനുസരിച്ചാണു പുതിയ നഗരസഭകളും പഞ്ചായത്തുകളും രൂപീകരിച്ചതെന്നാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.