റബര്‍ സബ്സിഡി അവലോകനം ചെയ്യണം: എന്‍എഫ്ആര്‍പിഎസ്
Tuesday, August 4, 2015 12:44 AM IST
പത്തനംതിട്ട: റബര്‍ സബ്സിഡിക്കായി റബര്‍ ഉത്പാദകസംഘങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടി സര്‍ക്കാര്‍ നിശ്ചയിച്ച ഉപദേശകസമിതി വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യണമെന്നു നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രോഡ്യൂസേഴ്സ് സൊസൈറ്റീസ് പ്രസിഡന്റ് അഡ്വ.സുരേഷ് കോശി ആവശ്യപ്പെട്ടു.

റബര്‍ സബ്സിഡി സംരംഭം വിജയിപ്പിക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന ആര്‍പിഎസ് പ്രസിഡന്റുമാരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്െടന്നും ഇതവസാനിപ്പിക്കണമെന്നും സുരേഷ് കോശി അഭിപ്രായപ്പെട്ടു. ആര്‍പിഎസുകള്‍ മൂലമുള്ള രജിസ്ട്രേഷന്‍ നടപടികളില്‍ കാലതാമസമുണ്ടാകുന്നുണ്ട്. സര്‍വറിന്റെ തകരാറു മൂലം അക്ഷയകേന്ദ്രങ്ങള്‍ മുഖേന പ്രതിദിനം രണ്ടും മൂന്നും രജിസ്ട്രേഷന്‍ മാത്രമേ സാധ്യമാകുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ടു ചെലവ് ആര്‍പിഎസുകള്‍ തന്നെ വഹിക്കുകയാണ്. മൂന്നുമാസം കഴിഞ്ഞു പണം നല്‍കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു അപേക്ഷയ്ക്ക് 80 മുതല്‍ 120 രൂപ വരെ കംപ്യൂട്ടര്‍ സെന്ററുകള്‍ ഈടാക്കുന്നുണ്ട്.


200 മുതല്‍ 400 വരെ അപേക്ഷകള്‍ ഓരോ ആര്‍പിഎസുകളില്‍നിന്നു നല്‍കാനുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീമമായ ചെലവ് താങ്ങാനുള്ള ശേഷി പ്രസിഡന്റുമാര്‍ക്കുണ്ടാകില്ല. പ്രാഥമിക ചെലവുകള്‍ക്കായി ഓരോ ആര്‍പിഎസിനും 10,000 രൂപ വീതമെങ്കിലും അനുവദിക്കണമെന്നും സുരേഷ് കോശി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.