അര്‍ഹിക്കുന്നവര്‍ക്കു മുഴുവന്‍ പട്ടയം ലഭ്യമാക്കും: മന്ത്രി
അര്‍ഹിക്കുന്നവര്‍ക്കു മുഴുവന്‍ പട്ടയം ലഭ്യമാക്കും: മന്ത്രി
Tuesday, August 4, 2015 12:44 AM IST
പത്തനംതിട്ട: മലയോര മേഖലയില്‍ അധിവസിക്കുന്ന 1977 ജനുവരി ഒന്നിനു മുമ്പായി ഭൂമി കൈവശംവച്ചിട്ടുള്ള അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടി നടന്നുവരികയാണെന്നു മന്ത്രി അടൂര്‍ പ്രകാശ്. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി കൈവശംവച്ചനുഭവിച്ചിരുന്നവര്‍ പിന്തുടര്‍ച്ചാവകാശമുള്‍പ്പെടെ കൈമാറ്റം ചെയ്ത വസ്തുക്കള്‍ 10 വര്‍ഷമെങ്കിലും കൈവശം വച്ചിട്ടുള്ളവര്‍ക്കും പട്ടയം ലഭിക്കാന്‍ യോഗ്യതയുണ്ടാകും. നാലേക്കറിനുവരെ ഇത്തരത്തില്‍ പട്ടയം ലഭിക്കും. മലയോര കര്‍ഷകരെ ലക്ഷ്യംവച്ചുകൊണ്ടുള്ള തീരുമാനമാണു പട്ടയവിഷയത്തിലുള്ളത്. വന്‍കിടക്കാരെ സഹായിക്കാനുള്ള ഒരു നീക്കവുമില്ല. നിയമാനുസൃതം കൈവശംവച്ചിട്ടുള്ളവരെ തിരിച്ചറിഞ്ഞു സ്ഥലം നിര്‍ണയിക്കുന്നതിനായി സര്‍വേ നടത്തിയിരുന്നു. സര്‍വേ ഇന്‍സ്റിറ്റ്യൂട്ടില്‍നിന്നു പഠിച്ചിറങ്ങിയ സര്‍വേയര്‍മാരെയാണ് നടപടിക്കായി നിയോഗിച്ചത്.


നിയമാനുസൃതം ഭൂമി കൈവശംവച്ചിട്ടുള്ള അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭിക്കാനുള്ള നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്. ഇടുക്കിയില്‍ 22നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പട്ടയം വിതരണംചെയ്യും. 15,000നും 20,000നും ഇടയില്‍ പട്ടയം ഇടുക്കിയില്‍ വിതരണം ചെയ്യാനുള്ള തീരുമാനമാണെടുത്തിരിക്കുന്നതെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.