കാലവര്‍ഷം പകുതിയായി; മഴ കമ്മി 30 ശതമാനം
കാലവര്‍ഷം പകുതിയായി; മഴ കമ്മി 30 ശതമാനം
Saturday, August 1, 2015 12:18 AM IST
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ കാലവര്‍ഷം പകുതിക്കാലം പിന്നിട്ടപ്പോള്‍ സംസ്ഥാനത്തു മഴ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവു മാത്രം. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ ലഭിച്ച മഴ 96.98 സെന്റിമീറ്റര്‍. ഇക്കാലയളവില്‍ കിട്ടേണ്ടിയിരുന്നതു 137.61 സെന്റി മീറ്ററാണ്. 30 ശതമാനം കുറവ്.

കഴിഞ്ഞവര്‍ഷം ഈ തീയതിവരെ 113.20 സെന്റി മീറ്റര്‍ മഴ കിട്ടിയിരുന്നു. അന്നത്തെ കുറവ് 18 ശതമാനം. 2013-ലാകട്ടെ ജൂലൈ 31 ആയപ്പോഴേക്കു 36 ശതമാനം അധികമഴ കിട്ടിയിരുന്നു. 187.36 സെന്റി മീറ്റര്‍ ആണു ലഭിച്ച മഴ.

കഴിഞ്ഞവര്‍ഷം ജൂലൈ 31 നു കമ്മി ആയിരുന്നെങ്കിലും ഓഗ സ്റില്‍ മൂന്നു ഘട്ടങ്ങളില്‍ കനത്ത മഴ കിട്ടിയതിനാല്‍ സീസണ്‍ തീരുമ്പോള്‍ ആറു ശതമാനം അധികമഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഓഗസ്റില്‍ മാത്രം 16 ദിവസം ശരാശരിയേക്കാള്‍ കൂടുതല്‍ മഴ കിട്ടി.


2013-ല്‍ ജൂലൈക്കുശേഷം മഴ താരതമ്യേന കുറവായിരുന്നു. അതിനാല്‍ സെപ്റ്റംബര്‍ 30-നു സീസണ്‍ തീരുമ്പോള്‍ മഴ 26 ശതമാനം മാത്രമായിരുന്നു അധികം.

ഇക്കൊല്ലം കേരളമടക്കം ദക്ഷിണേന്ത്യയില്‍ മഴ ഗണ്യമായി കുറയുമെന്നാണു പ്രവചനം. ഇന്നലെവരെയുള്ള നിലവച്ചു ദക്ഷിണേന്ത്യയില്‍ 20 ശതമാനമാണു മഴക്കുറവ്. വടക്കന്‍ കര്‍ണാടകത്തില്‍ നാല്പതും രായലസീമ യില്‍ 37ഉം ശതമാനം കുറവാണു മഴ.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മാത്രമേ കാര്യമായ അധികമഴ ഉള്ളൂ. മറ്റിടങ്ങളില്‍ കമ്മിയാണ്. ബിഹാര്‍, യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മഴ 20 ശതമാനത്തിലേറെ കുറവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.