ഡിസിഎംഎസ് പത്തിന് കരിദിനം ആചരിക്കും
Saturday, August 1, 2015 12:32 AM IST
കോട്ടയം: ഇന്ത്യയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് 1950 ഓഗസ്റ് പത്തിന് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലൂടെ പട്ടികജാതി സംവരണം ഹിന്ദുമതവിശ്വാസികള്‍ക്കായി പരിമിതപ്പെടുത്തി. എന്നാല്‍, 1956-ല്‍ സിക്കുമത വിശ്വാസികള്‍ക്കും 1990ല്‍ ബുദ്ധമത-നിയോബുദ്ധിസ്റുകള്‍ക്കും പട്ടികജാതി സംവരണം നല്‍കി.

65 വര്‍ഷമായി നിരന്തരമായി സമരം ചെയ്തുകൊണ്ടിരിക്കുന്ന ദളിത് ക്രൈസ്തവര്‍ക്ക് നാളിതുവരെയായി പട്ടികജാതി സംവരണം ലഭിച്ചിട്ടില്ല. മതേതരത്വ ഭാരതത്തിന് കളങ്കമായിത്തീര്‍ന്നിട്ടുള്ള 1950 ഓഗസ്റ് പത്തിലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പിന്‍വലിക്കുക, ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റില്‍ ഉള്‍പ്പെടുത്തുക എന്ന ആവശ്യവുമായി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയായ സിബിസിഐ എസ്സി/ബിസി കമ്മീഷന്‍ 2015 ഓഗസ്റ് 10 കരിദിനമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ ആചരണത്തോടു ചേര്‍ന്നു ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപതാ, വിജയപുരം, പാലാ, കാഞ്ഞിരപ്പള്ളി എന്നീ രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ പത്തിന് രാവിലെ 10.30ന് കോട്ടയം ഹെഡ് പോസ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും.


സമരം ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജികുമാര്‍ ഉദ്ഘാടനം ചെയ്യും. ഫാ. ബെന്നി കുഴിയടിയില്‍, ഫാ. ജോസുകുട്ടി ഇടത്തിനകം, ഫാ. ജോസഫ് കുറ്റിക്കാട്ടില്‍, ഫാ. സ്കറിയ വേഗത്താനം, ജയിംസ് ഇലവുങ്കല്‍, ഏബ്രഹാം ടി.ജെ, ജസ്റിന്‍ മാത്യു, സാബു നന്തികാട് എന്നിവര്‍ നേതൃത്വം നല്കുന്ന ധര്‍ണയില്‍ സംസ്ഥാന രൂപതാ നേതാക്കള്‍ സംസാരിക്കും. പത്തിന് ഗാന്ധിസ്ക്വയറില്‍നിന്നു പ്രകടനം ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.