തമിഴ്നാട് സ്വദേശിയുടെ പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
Saturday, August 1, 2015 12:31 AM IST
കുമളി: ബാങ്ക് വായ്പ തിരിച്ചടച്ചു തരാമെന്നുപറഞ്ഞു തിരുപ്പൂര്‍ സ്വദേശി മാണിക്കന്റെ (40) പത്തുലക്ഷം രൂപയും ഒപ്പിട്ട അമ്പതോളം ചെക്കുകളും കവര്‍ന്നതായി പരാതി. പോലീസ് പറയുന്നതിങ്ങനെ: മാണിക്കം തിരുപ്പൂരില്‍ നിരവധി ബനിയന്‍ കമ്പനികളുടെ ഉടമയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തിരുപ്പൂര്‍ ശാഖയില്‍നിന്നു വായ്പയെടുത്ത വകയില്‍ രണ്ടുകോടി 40 ലക്ഷം രൂപ മാണിക്കം അടച്ചുതീര്‍ക്കാനുണ്ട്. ഈ തുക അടച്ച് സഹായിക്കാമെന്നുപറഞ്ഞ് കുമളിയിലുള്ള ആര്‍ആര്‍ കമ്പനിയുടെ ആള്‍ക്കാരാണെന്നുപറഞ്ഞ് രണ്ടുപേര്‍ മാണിക്കവുമായി ധാരണയിലെത്തി.

ഇതുപ്രകാരം ഇന്നലെ രണ്ടുകോടി 40 ലക്ഷം രൂപ മാണിക്കത്തിനു നല്‍കാമെന്ന് കമ്പനിയുടെ ആള്‍ക്കാരാണെന്ന് അവകാശപ്പെടുന്നവര്‍ പറഞ്ഞതനുസരിച്ചു മാണിക്കവും മറ്റുള്ളവരും കുമളിയിലെത്തി. പത്തുലക്ഷം രൂപയും 50 ചെക്കുകളും മാണിക്കത്തിന്റെ കൈയില്‍നിന്നു ഇവര്‍ വാങ്ങി. ഫെഡറല്‍ ബാങ്കിന്റെ കുമളി ശാഖയില്‍നിന്ന് എടുത്ത രണ്ടുകോടി 40 ലക്ഷം രൂപയടങ്ങിയ പെട്ടിയാണെന്നുപറഞ്ഞ് ഇവര്‍ ഫെഡറല്‍ ബാങ്കിന്റെ മുന്നില്‍വച്ച് ഒരു പെട്ടി മാണിക്കത്തെ ഏല്‍പിച്ചു. ഈ പെട്ടിക്കുള്ളില്‍ മുകള്‍ഭാഗത്തായി ഏതാനും നല്ല നോട്ടുകളും അടുക്കിയിരുന്നു. മാണിക്കം പിന്നീട് പെട്ടി തുറന്നു പരിശോധിച്ചപ്പോള്‍ വ്യാജനോട്ടുകളായിരുന്നെന്നാണ് പരാതി. ഇതുസംബന്ധിച്ച് കുമളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


കര്‍ണാടക രജിസ്ട്രേഷനുള്ള കാറിലാണ് സംഘമെത്തിയത്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.