ഗണേഷ്കുമാറിന്റെ സഹായിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായില്ല
Saturday, August 1, 2015 12:25 AM IST
കൊച്ചി: സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കുന്നതിനിടെ മുന്‍മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പേഴ്സണല്‍ അസിസ്റന്റായിരുന്ന ബി. പ്രദീപ്കുമാറിനു ദേഹാസ്വാ സ്ഥ്യം. ഇദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു പ്രദീപ് കുമാര്‍ കമ്മീഷനു മുന്നിലെത്തിയത്. മൊഴിയെടുക്കല്‍ ആരംഭിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞപ്പോഴാണു പ്രദീപിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുടിക്കാന്‍ വെള്ളം ചോദിച്ചു. രണ്ടു പ്രാവശ്യം ഇതാവര്‍ത്തിച്ച ശേഷം തനിക്കു നെഞ്ചു വേദനിക്കുന്നുവെന്നു പറഞ്ഞതോടെ കമ്മീഷന്‍ ഇദ്ദേഹ ത്തെ ആശുപത്രിയിലെത്തിക്കാന്‍ സെക്രട്ടറിയോടാവശ്യപ്പെട്ടു. ഹൌസിംഗ് ബോര്‍ഡ് കെട്ടിടത്തിലെ എട്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ഓഫീസില്‍നിന്നു ലിഫ്റ്റില്‍ താഴെയെത്തിച്ചു. തുടര്‍ന്നു കാറില്‍ മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലെത്തിച്ചു.

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളതിനാല്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം പ്രദീപ്കുമാറിനെ ഒബ്സര്‍വേഷന്‍ വാര്‍ഡിലേക്കു മാറ്റി. പ്രദീപിന്റെ സാക്ഷിവിസ്താരം പിന്നീടു നടത്തും. കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടും രണ്ടു തവണ പ്രദീപിനു ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. വിവിധ കാരണങ്ങള്‍ പറഞ്ഞു പ്രദീപ്കുമാര്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു.


പെരുമ്പാവൂര്‍ പോലീസ് അറസ്റ് ചെയ്തശേഷം പത്തനംതിട്ട ജയിലില്‍ കഴിയുന്ന സമയത്തു രണ്ടു പ്രാവശ്യം സരിത എസ്. നായര്‍ തന്നെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രദീപ്കുമാര്‍ ഇന്നലെ കമ്മീഷനെ അറിയിച്ചു. സോളാര്‍ തട്ടിപ്പുകേസില്‍നിന്നു രക്ഷപ്പെടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണു സരിത വിളിച്ചത്. ഗണേഷ്കുമാര്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതു മുതലാണു പരിചയം. ലക്ഷ്മി നായര്‍ എന്ന പേരിലായിരുന്നു പരിചയപ്പെട്ടത്. അതിനുമുമ്പ് പത്തനാപുരത്തു കേരള കോണ്‍ഗ്രസ്-ബിയുടെ ഓഫീസില്‍ ഇവര്‍ രണ്ടുതവണ വന്നുകണ്ടിരുന്നു- പ്രദീപ്കുമാര്‍ കമ്മീഷനെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.