ലൈറ്റ് മെട്രോയ്ക്കു മന്ത്രിസഭയുടെ അംഗീകാരം
Thursday, July 30, 2015 1:15 AM IST
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് (ഡിപിആര്‍) ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ലൈറ്റ് മെട്രോ പദ്ധതി ഇനി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് അപേക്ഷിക്കും. കേന്ദ്ര അനുമതിക്കു ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക.

കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതുപോലെ ഡിഎംആര്‍സിയുടെ സേവനം പ്രയോജപ്പടുത്തിയാണ് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയും നടപ്പാക്കുന്നത്. 6728 കോടി രൂപയാണ് പദ്ധതിച്ചെലവ്. സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും 20 ശതമാനം വീതം തുക ചെലവാക്കും. പദ്ധതിയുടെ 60 ശതമാനം തുക വായ്പയായിരിക്കും.


കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ 30 കോടി രൂപ കോര്‍പറേഷന് ഉടന്‍ തന്നെ നല്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 1191 പേരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ 10.90 കോടി രൂപ അനുവദിച്ചു. പാനൂരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് സ്റേഷന്‍ അനുവദിച്ചു. ഇതിന് 60 തസ്തികകളും അനുവദിച്ചിട്ടുണ്ട്.

നാഷണല്‍ ഇ- ഗവേര്‍ണന്‍സ് പ്ളാന്‍ അഗ്രികള്‍ച്ചര്‍ പദ്ധതിയില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നവരുടെ സേവനം നാളെ മുതല്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.