കൊച്ചേട്ടന്റെ കത്ത് / എ.പി.ജെ - ഇന്ത്യയുടെ ഉറക്കം കെടുത്തിയ സ്വപ്നം!
സ്നേഹമുള്ള ഡിസിഎല്‍ കുടുംബാംഗങ്ങളേ,
എ.പി.ജെ. അന്തരിച്ച ദുഃഖദിനത്തില്‍ വാട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളില്‍ ആദരാഞ്ജലികളുടെ പ്രവാഹമായിരുന്നു. അതില്‍ എനിക്ക് ഏറെ ഹൃദ്യമായത് എന്റെ ഇരട്ടസഹോദരന് ഫാ. റോബി കണ്ണന്‍ചിറ സ്വന്തമായി എഴുതിയ ഒരു വാക്യമായിരുന്നു. "നമ്മുടെ അബ്ദുള്കലാംജി പോയി... വിട്ടുപോകരുതെന്ന് ഒരു രാജ്യംമുഴുവന്‍ കൊതിച്ച മഹത്വമാര്‍ന്ന വ്യക്തിത്വം.''
തമിഴ്നാട്ടിലെ രാമേശ്വരത്തിന്റെ തെരുവിലൂടെ രാത്രി തീരുംമുമ്പേ പത്രക്കെട്ടും പിന്നില്‍ കെട്ടിവച്ച് സൈക്കിള്‍ ആഞ്ഞുചവിട്ടി പാഞ്ഞുപോയിരുന്ന കൊച്ചു കലാം ഇന്ത്യാ മഹാരാജ്യത്തിന്റെ രാജകലയായി മാറിയതെങ്ങനെയെന്ന് അറിയാത്തവരിന്നില്ല. അപ്രതീക്ഷിതമായി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞപ്പോള് നമ്മുടെ സ്വന്തമായ ആരോ മരിച്ചപോലെ തോന്നാത്തവരും ആരുമുണ്ടാവില്ല.
വിവാഹം കഴിക്കാതെ ജീവിച്ച ഒരു വ്യക്തി എങ്ങനെയാണ് എല്ലാവരുടേതുമാകുന്നത്? കണ്ടും കേട്ടും വായിച്ചും അറിഞ്ഞവരുടെയുള്ളില് ഉന്നതമായ ഒരിരിപ്പിടം അദ്ദേഹം എങ്ങനെ സ്വന്തമാക്കി? കാരണം ഒന്നേയുള്ളൂ. തന്നെ സൂക്ഷിച്ചുനോക്കിയവരേയും ശ്രദ്ധിച്ചു ശ്രവിച്ചവരേയും കൊതിച്ചു വായിച്ചവരേയും അദ്ദേഹം അസ്വസ്ഥരാക്കി.
സ്വന്തം വ്യക്തിത്വത്തിന്റെ വിലയറിഞ്ഞ വ്യക്തിയായിരുന്നു അബ്ദുള്‍കലാം. ആ അറിവാണ് അദ്ദേഹത്തെ എല്ലാമാക്കിയത്. വൈദികവും മാനുഷികവുമായ മൂല്യങ്ങളില്‍ അടിയുറച്ച ജീവിതക്രമം അദ്ദേഹം പാലിച്ചു. ഈശ്വരഭക്തി, ഗുരുഭക്തി, മാതൃഭക്തി, പിതൃഭക്തി, രാജ്യഭക്തി എന്നിവയായിരുന്നു കലാമിന്റെ പഞ്ചഭക്തികള്. എല്ലാം ദൈവദാനമായി വിശ്വസിച്ച കലാം തന്നെ ഒരക്ഷരം പഠിപ്പിച്ചവരെപ്പോലും ആദരവോടെ സ്മരിക്കാന്‍ പ്രകടിപ്പിച്ച വിവേകജന്യമായ വിനയംകൊണ്ട് അറിവിനൊപ്പം വിജ്ഞാനവും സ്വായത്തമാക്കി.
എത്രയേറെ വലിയവനായപ്പോഴും വാത്സല്യപ്പാലൂട്ടിയ മാതാപിതാ ക്കളെയും തന്റെയുള്ളില്‍ അദ്ദേഹം വളര്‍ത്തി. ഇന്ത്യ എന്ന മാതൃഭൂമി യോടുള്ള ഭക്തിയെ തന്റെ സ്വത്വബോധത്തിന്റെ ശക്തിയാക്കി മാറ്റിയതുകൊണ്ടാണ് അദ്ദേഹത്തിന് ആധുനിക ഇന്ത്യന്‍ യുവത്വത്തിന്റെ ഉറക്കംകെടുത്തി ഉള്ളുണര്‍ത്തുന്ന സ്വപ്നമാകാന്‍ കഴിഞ്ഞത്.
സ്വപ്നം എന്ന വാക്കിന് ഇത്രയേറെ സൌന്ദര്യം ഉണ്െടന്ന് ഭാരതത്തെ അദ്ദേഹം പഠിപ്പിച്ചു. അഗ്നിച്ചിറകുകള്ക്കുശേഷം കലാം എഴുതിയ 'ജ്വലിക്കുന്ന മനസുകള്‍' എന്ന ഗ്രന്ഥത്തിലാണ്, "നീ സ്വപ്നം കാണുന്നതിനെ നിന്നിലേക്ക് ആകര്‍ഷിക്കാനുള്ള ശേഷി നിന്റെ ഉള്ളിലുണ്ട്'' എന്ന കരുത്തൂറുന്ന ചിന്ത അദ്ദേഹം ജനലക്ഷങ്ങളിലേക്കു പകരുന്നത്.
അദ്ദേഹം ഒരു മുസ്ലിം മാത്രമായിരുന്നില്ല, മതത്തിന്റെ വര്‍ഗീയതയില്‍നിന്ന് ആത്മീയതയുടെ സര്‍ഗാത്മകതയിലേക്ക് സ്വയം വളര്‍ന്ന മഹാനാണു കലാം. അതുകൊണ്ടാണ്, ഹിന്ദുവും ക്രിസ്ത്യനും പാര്സിയും ജൈനനുമെല്ലാം തന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരു കുടുംബാംഗം വേര്‍പിരിഞ്ഞതിന്റെ ദുഃഖത്തോടെയാണ് സ്വയം ഉള്ളുനീറിയത്.
ഗാന്ധിജിക്കും മദര്‍ തെരേസയ്ക്കും ശേഷം കലാമിനെപ്പോലെ ഇന്ത്യയുടെ മുഖഭാഷയായ ഒരു വ്യക്തിയുടെ ഓര്‍മ്മ നമുക്ക് അതിജീവനത്തിന്റെ മന്ത്രമായി മാറട്ടെ.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടന്
കോട്ടയം പ്രവിശ്യാ തെരഞ്ഞെടുപ്പ് ഓഗസ്റ് 8-ന്
പാലാ: ദീപിക ബാലസഖ്യംകോട്ടയം പ്രവിശ്യാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഓഗസ്റ് എട്ടിനു നടക്കും.എട്ടാംതീയതി ശനിയാഴ്ച രാവിലെ 10ന് പാലാ സെന്റ് മേരീസ് എല്‍പി സ്കൂളില്‍ ചേരുന്ന യോഗത്തില്‍വച്ചാണ് തെരഞ്ഞെടുപ്പ്. മേഖലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കൌണ്സിലര്മാരില്നിന്നാണ് പ്രവിശ്യാ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ജനറല്‍ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍, ജനറല്‍ സെക്രട്ടറിമാര്‍, പ്രോജക്ട് സെക്രട്ടറി, ട്രഷറര്‍, കൌണ്‍സിലര്‍മാര്‍ എന്നീ സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്. എല്ലാ മേഖലാ ഓര്‍ഗനൈസര്‍മാരും കൌണ്‍സിലര്‍മാരും പങ്കെടുക്കണമെന്ന് പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി. തോമസ് (ഫോണ്‍: 9446608737) അറിയിച്ചു.
്എരുമേലി മേഖലാ പ്രവര്‍ത്തനോദ്ഘാടനം
എരുമേലി: ഡിസിഎല്‍ മേഖല നേതൃത്വ പരിശീലന സെമിനാറും മേഖല തെരഞ്ഞെടുപ്പും എരുമേലി നിര്‍മല പബ്ളിക് സ്കൂളില്‍ നടന്നു. ജോമിനി ജോയിസ് ക്ളാസ് നയിച്ചു. മേഖല ഭാരവാഹികളായി നിര്‍മല പബ്ളിക സ്കൂളിലെ ഐവിന് ആന്‍ ഷാജിയെ ജനറല്‍ ലീഡറായും കൊല്ലമുള ലിറ്റില്‍ഫ്ളവര്‍ സ്കൂളിലെ ആദിത് ബാബുവിനെ ഡപ്യൂട്ടി ലീഡറായും എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ ആനന്ദ് എസ്്-നെയും എയ്ഞ്ചല്‍വാലി സെന്റ് മേരീസിലെ ജോമോള്‍ റെജിയെയും ജനറല്‍ സെക്രട്ടറിമാരായും കൊല്ലമുള ലിറ്റില്ഫ്ളവറിലെ അനഖ അച്ചാമ്മ ജോര്‍ജിനെ പ്രൊജക്ട് സെക്രട്ടറിയായും കണമല സെന്റ് തോമസ് യുപിഎസിലെ ദില്‍ന സുല്‍ത്താനെ ട്രഷറായും എരുമേലി സെന്റ് തോമസിലെ ജോപ്പോ ഫിലിപ്പ്, കൊല്ലമുള ലിറ്റില്ഫ്ളവറിലെ അലീന റോസ് ജോസ് എന്നിവരെ കൌസിലര്മാരായും തെരഞ്ഞെടുത്തു. യോഗം ഡിസിഎല്‍ ദേശീയ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. നിര്‍മല പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ വിന്‍സി എഫ്സിസി അധ്യക്ഷതവഹിച്ചു. ഡിസിഎല്‍ എരുമേലി മേഖല ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ഗ്ളാഡിസ് സിഎംസി, മേഖല പ്രസിഡന്റ് മോളി ചെറിയാന്, ദീപിക ഏരിയ മാനേജര്‍ ബിനോ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.