സിയാല്‍ വൈദ്യുതി ഉത്പാദന രംഗത്തേക്ക്
Thursday, July 30, 2015 1:38 AM IST
നെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) വൈദ്യുതി ഉത്പാദന രംഗത്തേക്ക്. ആദ്യത്തെ ജലവൈദ്യുതി പദ്ധതി കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ അരിപ്പാറയില്‍ തുടങ്ങും. ഈ പദ്ധതിയുടെ പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 15 കോടി രൂപയാണു പ്രതീക്ഷിക്കുന്ന അടങ്കല്‍ തുക. 4.5 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുക. 2.25 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടു ജനറേറ്ററുകളായിരിക്കും സ്ഥാപിക്കുക. ഓഗസ്റ് 13 ആണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

സിയാല്‍ എട്ടു ജലവൈദ്യുതി പദ്ധതികള്‍ ആരംഭിക്കാനാണു തീരുമാനിച്ചിട്ടുളളത്. സിയാല്‍ ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ആണ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്. മൊത്തം 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണു ലക്ഷ്യം. ഇതു കെഎസ്ഇബിയുടെ ഗ്രിഡിലേക്കു നല്കും. സിയാലില്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതു സിയാലിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയാകും. സോളാര്‍ പദ്ധതിക്ക് ഒരു മെഗാവാട്ടിനു മൂന്നു കോടി രൂപ ചെലവാകുമെന്നാണു കണക്കാക്കിയിരിക്കുന്നത്. എട്ടു ജലവൈദ്യുതി പദ്ധതികള്‍ക്കായി 200 കോടി രൂപ മുടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.