അമ്മയും കുഞ്ഞും ലോറി കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവ്
Thursday, July 30, 2015 1:19 AM IST
മൂവാറ്റുപുഴ: അമ്മയും കുഞ്ഞും ലോറി കയറി മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ പെരിങ്ങാശേരി ചാലില്‍ ബെന്നി തോമസിനെയാണു മൂവാറ്റുപുഴ അസിസ്റന്റ് സെഷന്‍സ് ജഡ്ജി പി.ജി. ഗോഷ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി ശിക്ഷ അനുഭവിക്കണം.

ഐരാപുരം സിഇടി കോളജിലെ സ്റാഫായിരുന്ന മുണ്ടയ്ക്കല്‍ സുനില്‍കുമാറിന്റെ ഭാര്യ അനിത (25), ഏക മകള്‍ സുനിത (നാല്) എന്നിവരാണ് ലോറി അപകടത്തില്‍ മരിച്ചത്. 2011 ഫെബ്രുരി രണ്ടിന് ഉച്ചകഴിഞ്ഞ് 3.45ന് അസുഖബാധിതയായ കുട്ടിയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ കാണിക്കുന്നതിനായി സുനില്‍കുമാറും കുടുംബവും സ്കൂട്ടറില്‍ വരുമ്പോള്‍ ഐരാപുരം കൂഴൂരില്‍ വച്ചു തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലേക്കു സിമന്റ് ലോഡുമായി വന്ന ലോറി സ്കൂട്ടറില്‍ ഇടിക്കുകയും അനിതയുടെയും മകള്‍ സുനിതയുടെയും ദേഹത്തുകൂടി കയറിയിറങ്ങുകയും ചെയ്തു.


ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാര്‍ ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണു സാധാരണജീവതത്തിലേക്കു മടങ്ങിയത്. അപകടത്തെത്തുടര്‍ന്ന് വാഹനം നിര്‍ത്താതെ ഓടിച്ചുപോയ ഡ്രൈവറെ മൂവാറ്റുപുഴ പോലീസ് പേഴയ്ക്കാപ്പിളളിയില്‍നിന്നാണു കസ്റഡിയിലെടുത്തത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തു സംഘര്‍ഷാവസ്ഥയുമുണ്ടായി. വാഹനം നിര്‍ത്താതെ പോയതിനാല്‍ കേസില്‍ ദൃക്സാക്ഷികളില്ലായിരുന്നു.

എന്നാല്‍, അറസ്റിലായ ഡ്രൈവര്‍ ബെന്നി തോമസ് ജില്ലാ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ സംഭവസമയത്തു താനാണു വാഹനം ഓടിച്ചിരുന്നതെന്നു സമ്മതിച്ചിരുന്നു. ഈ അപേക്ഷ പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.