ആനവേട്ട: രണ്ടു പ്രതികള്‍ അറസ്റില്‍
ആനവേട്ട: രണ്ടു പ്രതികള്‍ അറസ്റില്‍
Thursday, July 30, 2015 12:30 AM IST
കോതമംഗലം: ആനവേട്ട കേസുമായി ബന്ധപ്പെട്ടു കുട്ടമ്പുഴ ഒറവങ്ങചാലില്‍ ജിജോ(ആണ്ടികുഞ്ഞ് 34), വേട്ടാമ്പാറ കുഴിവാഴക്കാലയില്‍ ജയിംസ് (ചാക്കോ-62) എന്നിവരെ അറസ്റ് ചെയ്തു. ആനവേട്ടയിലും കൊമ്പു വില്‍പ്പനയിലും ഐക്കരമറ്റം വാസുവിന്റെ കൂട്ടാളിയായിരുന്ന പുത്തന്‍പുരക്കല്‍ എല്‍ദോസിന്റെ അടുത്ത ബന്ധുവായ ജിജോയെ കാസര്‍ഗോഡ് നിന്നാണ് ചൊവ്വാഴ്ച രാത്രി അറസ്റ് ചെയ്തത്. ഇയാള്‍ കീഴടങ്ങിയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വാസുവിന്റെ കൂടെ വന്യമൃഗങ്ങളെ വേട്ടയാടാന്‍ വനത്തില്‍ പോകുകയും ഇറച്ചിവില്‍പ്പന നടത്തുകയും ചെയ്തതായുള്ള എല്‍ദോസിന്റെ മൊഴിപ്രകാരമാണു ജയിംസിന്റെ അറസ്റ്.

വാസുവും ജിജോയും ചേര്‍ന്നാണ് ആനകളെയും മറ്റു വന്യമൃഗങ്ങളെയും വെടിവച്ചിരുന്നത്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ ജിജോ സമ്മതിച്ചു. സംഭവം പുറത്തായതോടെ ഒളിവില്‍പോയ ജിജോ ഇടയ്ക്ക് വീടുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഒരു മാസമായി കര്‍ണാടകയിലെ ഒരു കൃഷിത്തോട്ടത്തില്‍ ജോലി നോക്കുകയായിരുന്നു. ജിജോയുടെ രഹസ്യതാവളം അന്വേഷണ സംഘം മനസിലാക്കിയെന്ന് സംശയിച്ച് കേരളത്തിലേക്കു തിരിക്കുന്നതിനിടെയാണ് പിടിയിലായത്.


ജിജോ കൂടി അറസ്റിലായതോടെ ആനവേട്ടയുമായി ബന്ധപ്പെട്ടുള്ള മുഖ്യപ്രതികളെല്ലാം വെളിച്ചത്തുവന്നു. വാസുവിന് ഒപ്പം എട്ടു പ്രാവശ്യം കാട്ടില്‍ പോയി മൂന്ന് ആനകളെ കൊലപ്പെടുത്തിയതു ജിജോയാണെന്നു കുറ്റസമ്മതമൊഴിയുണ്ട്. കൊന്ന് ആനയുടെ മസ്തകം പിളര്‍ന്ന് കൊമ്പ് എടുക്കുന്നതു ജിജോയാണ്. ഇപ്പോഴത്തെ അന്വേഷണത്തില്‍ തെളിവു ലഭിച്ച ആറ് ആനകളെയും കൊലപ്പെടുത്തിയതു ജിജോയും വാസുവും ചേര്‍ന്നാണ്.

കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ജയിംസിനെ നാടകീയമായാണ് അന്വേഷണ സംഘം അറസ്റ് ചെയ്തത്. ഇതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന ആളാണു ജയിംസ്.

എല്‍ദോസിന്റെ ഭാര്യയുടെ ബന്ധുവാണ് ഇയാള്‍. ജയിംസും നായാട്ടിനായി വനത്തില്‍ പോയിരുന്നതായി എല്‍ദോസ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.