മനോജ് വധക്കേസ:് സിപിഎം ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ കീഴടങ്ങി
മനോജ് വധക്കേസ:് സിപിഎം ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ കീഴടങ്ങി
Wednesday, July 29, 2015 12:20 AM IST
തലശേരി: കതിരൂരിലെ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. ഇന്നലെ രാവിലെ 10.50 നു രണ്ടു ജാമ്യക്കാര്‍ക്കൊപ്പമാണു മധുസൂദനന്‍ കോടതിയിലെത്തിയത്. കേസ് പരിഗണിച്ചപ്പോള്‍ പ്രതി ഹാജരായതായി അഡ്വ. കെ. വിശ്വന്‍ കോടതിയെ അറിയിച്ചു. ഒപ്പംതന്നെ ജാമ്യഹര്‍ജിയും നല്‍കി. തുടര്‍ന്നു ജഡ്ജി ആര്‍. നാരായണ പിഷാരടി ഓഗസ്റ് ആറുവരെ മധുസൂദനന് ഇടക്കാലജാമ്യം അനുവദിച്ചു. 50,000 രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണു വിടുതല്‍ അനുവദിച്ചത്.

മധുസൂദനന്‍ ഹാജരായപ്പോള്‍ സിബിഐ ഉദ്യോഗസ്ഥരാരും കോടതിയില്‍ ഉണ്ടായിരുന്നില്ല. ഓഗസ്റ് ആറിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു സിബിഐ പ്രോസിക്യൂട്ടര്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ ഇരുപതാം പ്രതിയാണു മധുസൂദനന്‍. ഇദ്ദേഹം നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു മധുസൂദനനെതിരേ ചുമത്തിയതെന്നു ചൂണ്ടിക്കാട്ടിയാണു ജഡ്ജി ഹര്‍ജി തള്ളിയത്. ആര്‍എസ്എസ് നേതാവായ മനോജിനെ കൊലപ്പെടുത്തുന്നതിനിടെ പരിക്കേറ്റ മുഖ്യപ്രതി വിക്രമനു പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കു സൌകര്യം ചെയ്തുകൊടുത്തുവെന്നതാണു മധുസൂദനനെതിരേയുള്ള കുറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.