കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കണമെന്ന ഉത്തരവ് പാലിച്ചിട്ടുണ്െടന്നു സര്‍ക്കാര്‍
Wednesday, July 1, 2015 12:20 AM IST
കൊച്ചി: കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കണമെന്ന ഉത്തരവ് പാലിച്ചിട്ടുണ്െടന്നും പുനരുദ്ധാരണ പാക്കേജ് അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കിവരികയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം മുടങ്ങരുതെന്ന ഹൈക്കോടതി ഉത്തരവു പാലിക്കുന്നില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഗതാഗതവകുപ്പ് സെക്രട്ടറി ഡോ. വി.എം. ഗോപാലമേനോനാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.

സാമൂഹ്യ സുരക്ഷ സെസ് എന്ന പേരില്‍ പ്രതിമാസം 20 കോടി രൂപ പിരിച്ചെടുക്കാന്‍ കോര്‍പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ പദ്ധതിയേതര ഇനത്തില്‍ പ്രതിമാസം 20 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുമുണ്ട്. ഇങ്ങനെ ഈ സാമ്പത്തിക വര്‍ഷം 480 കോടി രൂപ പെന്‍ഷന്‍ ബാധ്യത ഉള്‍പ്പെടെയുള്ളവ തീര്‍ക്കാന്‍ കെഎസ്ആര്‍ടിസിക്കു ലഭിക്കും. ഇതിനു പുറമേ ഉയര്‍ന്ന ബാധ്യത സൃഷ്ടിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് കോര്‍പറേഷന്റെ വായ്പ പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റാനും നടപടി സ്വീകരിച്ചിട്ടുണ്ട്. എല്‍ഐസിയുമായി ചേര്‍ന്ന് പെന്‍ഷന്‍ സ്കീം നടപ്പാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉഭയസമ്മത പ്രകാരം ആ നടപടി ഉപേക്ഷിച്ചു.


കെഎസ്ആര്‍ടിസി ബസുകളിലെ ഫ്രീപാസ്, യാത്ര നിരക്കുകളിലെ ഇളവുകള്‍ എന്നീ ഇനങ്ങളിലായി ലഭിക്കേണ്ട തുകയുടെ യഥാര്‍ഥ കണക്കുകള്‍ കോര്‍പറേഷനില്‍നിന്നു ലഭിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 331.65 കോടി രൂപ കോര്‍പറേഷനു സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കോര്‍പറേഷന്റെ ഭരണം മെച്ചപ്പെടുത്താനും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പുരോഗതി നേടാനും വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇതിനായി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. കോര്‍പറേഷന്റെ പുരോഗതിക്കായി വേണ്ടിവരുന്ന തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനായി സര്‍ക്കാര്‍ കോര്‍പറേഷനെ നിരീക്ഷിച്ചുവരികയാണെന്നും ഈ ഘട്ടത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.