എല്‍ഡിഎഫിന് ഉപതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ ആറാം പരാജയം
Wednesday, July 1, 2015 11:59 PM IST
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇതു തുടര്‍ച്ചയായ ആറാമത്തെ ഉപതെരഞ്ഞെടുപ്പു പരാജയം. സിപിഎമ്മിലെ മത്തായി ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്ന് 2006ല്‍ തിരുവമ്പാടിയിലാണ് എല്‍ഡിഎഫ് അവസാനമായി ഒരു ഉപതെരഞ്ഞെടുപ്പ് ജയിക്കുന്നത്.

വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഭരണത്തിലേറിയ 2006ലെ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍നിന്ന് 5479 വോട്ടിനായിരുന്നു മത്തായി ചാക്കോ വിജയിച്ചത്. മത്തായി ചാക്കോയുടെ നിര്യാണത്തെതുടര്‍ന്ന് അതേവര്‍ഷം തന്നെ തിരുവമ്പാടിയില്‍ ഉപതെരഞ്ഞെടുപ്പു നടന്നു. അന്ന് എല്‍ഡിഎഫിന്റെ ജോര്‍ജ് എം. തോമസ് 246 വോട്ടിനു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

വി.എസ് സര്‍ക്കാരിന്റെ ഭരണകാലയളവില്‍തന്നെ മൂന്നു യുഡിഎഫ് എംഎല്‍എമാര്‍ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റും യുഡിഎഫ് നിലനിര്‍ത്തി. 2009ലായിരുന്നു ഇത്. കണ്ണൂരില്‍ കെ. സുധാകരന്‍ രാജിവച്ച സ്ഥാനത്തേക്കു കോണ്‍ഗ്രസിലെ എ.പി. അബ്ദുള്ളക്കുട്ടി 12,043 വോട്ടിനു വിജയിച്ചു. എറണാകുളത്ത് കെ.വി. തോമസ് രാജിവച്ച സീറ്റിലേക്ക് കോണ്‍ഗ്രസിലെ ഡൊമിനിക് പ്രസന്റേഷന്‍ 8,620 വോട്ടുകള്‍ക്കു വിജയിച്ചു. ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിന്റെ സ്ഥാനത്ത് എ.എ. ഷുക്കൂര്‍ 4,745 വോട്ടുകള്‍ക്കു ജയിച്ചുകയറി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം മൂന്ന് ഉപതെരഞ്ഞെടുപ്പുകളാണു നടന്നത്. ടി.എം. ജേക്കബിന്റെ നിര്യാണത്തെതുടര്‍ന്ന് 2012ല്‍ പിറവത്ത് അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് മത്സരിച്ചു. ജേക്കബ് 157 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച പിറവത്ത് അനൂപിന്റെ വിജയം 12,070 വോട്ടുകള്‍ക്കായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജ് സിപിഎമ്മില്‍നിന്നു രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. ശെല്‍വരാജ്തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായപ്പോള്‍ വിജയം അദ്ദേഹത്തിനൊപ്പമായിരുന്നു. 2011ല്‍ 6702 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫില്‍നിന്നു ജയിച്ച ശെല്‍വരാജ് യുഡിഎഫ് പക്ഷത്തുനിന്ന് 6,334 വോട്ടിനു വിജയിച്ചു.


സര്‍ക്കാര്‍ നാലു വര്‍ഷം പിന്നിട്ട ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും വിജയം യുഡിഎഫിനായപ്പോള്‍ എല്‍ഡിഎഫിന്റെ പരാജയപരമ്പര തുടരുകയാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇതു തുടര്‍ച്ചയായ തെരഞ്ഞൈടുപ്പു വിജയം കൂടിയാണ്. ഉപതെരഞ്ഞെടുപ്പുകള്‍ കൂടാതെ 2009ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇരുപതില്‍ 16 സീറ്റുകളില്‍ വിജയിച്ചു. തൊട്ടടുത്ത വര്‍ഷം നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നാലു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് അധികാരത്തിലേറിയത്. കഴിഞ്ഞവര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും യുഡിഎഫ് ഇരുപതില്‍ 12 സീറ്റില്‍ ജയിച്ചു. അന്നു സോളാര്‍ വിവാദം ഉയര്‍ത്തി പ്രതിപക്ഷം നടത്തിയ വ്യാപക പ്രചാരണത്തെ മറികടന്നാണു വിജയം കൈവരിച്ചതെങ്കില്‍ ഇപ്പോള്‍ അരുവിക്കരയില്‍ സോളാര്‍ ഇടപാട്, ബാര്‍കോഴ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ മറികടന്നാണു വിജയം കൈപ്പിടിയിലൊതുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.