കത്തോലിക്കാ കോണ്‍ഗ്രസിന്റെ മോചനയാത്ര ഓഗസ്റ് ഒന്നു മുതല്‍
Tuesday, June 30, 2015 12:23 AM IST
കൊച്ചി: കാര്‍ഷികമേഖലയോടു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയുള്‍പ്പടെ വിവിധ സാമൂഹ്യ വിഷയങ്ങള്‍ ഉയര്‍ത്തി കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മോചനയാത്ര നടത്തുന്നു. ഓഗസ്റ് ഒന്നിനു തിരുവനന്തപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന മോചനയാത്ര എട്ടിന് എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ സമാപിക്കും.

കര്‍ഷകരുടെ പ്രതിസന്ധികള്‍ക്കു പരിഹാരം കാണുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന അനാസ്ഥ, ഭാരതത്തിലും പുറത്തും വര്‍ധിച്ചുവരുന്ന മതപീഡനങ്ങള്‍ക്കും മതതീവ്രവാദികള്‍ നടത്തുന്ന അരുംകൊലകള്‍ക്കുമെതിരെ മനുഷ്യമനഃസാക്ഷി ഉണര്‍ത്തുക, സര്‍ക്കാര്‍ തലത്തിലുള്ള അഴിമതി എന്നീ വിഷയങ്ങളും മോചനയാത്രയില്‍ ഉയര്‍ത്തുന്നുണ്ട്.

തിരുവനന്തപുരത്തു നിന്നാരംഭിക്കുന്ന തെക്കന്‍മേഖലാ മോചനയാത്ര ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പിള്ളി, ഇടുക്കി, കോതമംഗലം എന്നീ രൂപതകളിലൂടെ പര്യടനം നടത്തും. കാസര്‍ഗോഡു നിന്നാരംഭിക്കുന്ന മോചനയാത്ര തലശേരി, മാനന്തവാടി, താമരശേരി, പാലക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട, എറണാകുളം-അങ്കമാലി എന്നീ രൂപതകളിലൂടെ പര്യടനം നടത്തും. കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍ തെക്കന്‍ മേഖലയിലും ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം വടക്കന്‍ മേഖലയിലും മോചനയാത്ര നയിക്കും.


എട്ടിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ മോചനയാത്രയ്ക്കു സ്വീകരണം നല്‍കും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് വി.വി. അഗസ്റിന്‍ അധ്യക്ഷത വഹിച്ചു. ബിഷപ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ട്രഷറര്‍ ജോസുകുട്ടി മാടപ്പിള്ളി, വൈസ് പ്രസിഡന്റുമാരായ സാജു അലക്സ്, അഡ്വ. ടോണി ജോസഫ്, സ്റീഫന്‍ ജോര്‍ജ്, ഡേവിസ് പുത്തൂര്‍, സെക്രട്ടറിമാരായ ബേബി പെരുമാലില്‍, സൈബി അക്കര, ഡേവിസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.