കുവൈത്ത് മെഡിക്കല്‍ പരിശോധന: ഗാംകയെ അംഗീകരിച്ച് ഉത്തരവ്
Tuesday, June 30, 2015 12:16 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കുവൈത്തില്‍ തൊഴില്‍ നേടുന്നതിനു ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റര്‍ അസോസിയേഷന്‍ (ഗാംക) അംഗീകരിച്ച പരിശോധനാ കേന്ദ്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ച് കുവൈത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗാംക കേന്ദ്രങ്ങളിലെ പരിശോധനാ ഫീസ് 3600 രൂപയാണ്. ഗാംക അംഗീകരിച്ച കേന്ദ്രങ്ങളിലെ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇന്നലെ മുതല്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഡല്‍ഹിയിലെ കുവൈറ്റ് എംബസിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് എംബസി ഇന്നലെ തന്നെ സര്‍ക്കുലര്‍ കൈമാറുകയും ചെയ്തു.

ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊലൂഷന്‍സ് പ്രെെവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം 24,000 രൂപ ഫീസ് ഈടാക്കിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് ഖദാമത്ത് 16,000 രൂപയായി ഫീസ് കുറച്ചതിനു പിന്നാലെയാണ് ഗാംകയെ വീണ്ടും അംഗീകരിച്ച് കുവൈത്ത് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. വലിയ തുക മെഡിക്കല്‍ പരിശോധനകള്‍ക്കായി നല്‍കേണ്ടി വരുന്നതുമൂലം ഉദ്യോഗാര്‍ഥികള്‍ ഏറെ വിഷമത്തിലായിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്കായി അമിത ഫീസ് നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ മാന്‍പവര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.


ഉദ്യോഗാര്‍ഥികള്‍ക്കു ഏറെ ആശ്വാസകരമായ ഉത്തരവാണു പുറത്തുവന്നിരിക്കുന്നതെന്നു മാന്‍പവര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓവര്‍സീസ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കെ. മക്കാര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തു നൂറിലേറെ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഗാംകയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി 15 കേന്ദ്രങ്ങള്‍ ഉണ്ട്. കൊച്ചിയില്‍ മാത്രം അഞ്ചു കേന്ദ്രങ്ങളും. എല്ലാ പരിശോധനകള്‍ക്കും കൂടി പരമാവധി 3,600 രൂപയാണ് ഗാംകയില്‍ അംഗത്വമുള്ള കേന്ദ്രങ്ങള്‍ ഈടാക്കുന്നത്.

ഗാംകയെ മാറ്റിയാണ് ഖദാമത്തിന് പരിശോധനയ്ക്കുള്ള ചുമതല നല്‍കിയത്. മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇവര്‍ ഓഫീസുകള്‍ തുറന്നത്. കൊച്ചി, ഹൈദരാബാദ് ഓഫീസുകള്‍ പിന്നീട് പൂട്ടുകയും ചെയ്തു. പരിശോധനകള്‍ക്ക് 24,000 രൂപ ഇവര്‍ ഈടാക്കിയതില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ അമിതഫീസ് ഈടാക്കിയതിന് ഇവര്‍ക്കെതിരെ നടപടിയും ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ ഫീസ് 16,000 രൂപയായി കുറച്ചു. ഇതിന് പിന്നാലെയാണ് ഗാംക കേന്ദ്രങ്ങളിലെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വീണ്ടും അംഗീകരിക്കുമെന്ന് കുവൈത്ത് എംബസി അറിയിച്ചിരിക്കുന്നത്. യുഎഇയും ബഹ്റൈനും ഒഴികെയുള്ള മിക്കവാറും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഗാംകയ്ക്കു അംഗീകാരം ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.