ഇന്നു ലോക പുകയില വിരുദ്ധ ദിനം; മൂന്നു മാസത്തിനിടെ പുകവലിക്കാര്‍ നല്‍കിയ പിഴ 52 ലക്ഷം
ഇന്നു ലോക പുകയില വിരുദ്ധ ദിനം;   മൂന്നു മാസത്തിനിടെ പുകവലിക്കാര്‍  നല്‍കിയ പിഴ 52 ലക്ഷം
Sunday, May 31, 2015 12:39 AM IST
സിജോ പൈനാടത്ത്

കൊച്ചി: പൊതുസ്ഥലങ്ങളിലെ പുകവലിക്കാരില്‍നിന്നു മൂന്നു മാസംകൊണ്ടു കേരള പോലീസ് ഈടാക്കിയത് 52.42 ലക്ഷം രൂപ. ഇതുള്‍പ്പെടെ പുകവലി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനത്തിനു ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ പോലീസിനു പിഴ ഇനത്തില്‍ കിട്ടിയത് 57.84 ലക്ഷം രൂപയാണ്.

പുകയില ഉത്പന്ന പരസ്യങ്ങളുടെ നിരോധനം, ഉത്പാദനം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് 2003ല്‍ നിലവില്‍ വന്ന സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (സിഒടിപിഎ) പ്രകാരമാണു സംസ്ഥാന പോലീസ് ഇത്രയും തുക പിഴയായി ഈടാക്കിയത്. പൊതുസ്ഥലങ്ങളിലെ പുകവലിക്കു (സെക്ഷന്‍ 4) പുറമെ, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് (സെക്ഷന്‍ 6എ), വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലെ പുകയില ഉത്പന്നങ്ങളുടെ വില്പന (സെക്ഷന്‍ 6 ബി), പുകയില ഉത്പന്നങ്ങളില്‍ ആരോഗ്യസംബന്ധമായ മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കല്‍ (സെക്ഷന്‍ 7), പുകയില ഉത്പന്നങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കല്‍ (സെക്ഷന്‍ 5)എന്നീ കുറ്റങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ട്.

സംസ്ഥാനത്തു പൊതുസ്ഥലങ്ങളിലെ പുകവലിക്കാരില്‍ ഇതുവരെ പിടിക്കപ്പെട്ടത് 27,717 പേരാണ്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയത് മലപ്പുറം ജില്ലയിലാണ്- 3,898 പേര്‍ക്കെതിരെ ഇവിടെ കേസെടുത്തു. 7,77,400 രൂപയാണ് ഇവരില്‍നിന്നു പിഴയായി ഈടാക്കിയത്. എറണാകുളം ജില്ലയില്‍ 2,272 പേരില്‍നിന്നു പിഴ ഈടാക്കി.


പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു പുകയില ഉത്പന്നങ്ങള്‍ വിറ്റതിനു മൂന്നു മാസത്തിനിടെ 207 പേര്‍ക്കെതിരേ കേസെടുത്തു. 2,39,200 രൂപ പിഴയായി ഇവരില്‍ നിന്ന് ഈടാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന നടത്തിയതിനു മൂന്നു മാസത്തിനിടെ 654 പേരെയാണു പിടികൂടിയത്. 2,82,900 രൂപ ഇവരില്‍നിന്നു പിഴ ഈടാക്കി. പുകയില ഉത്പന്ന പാക്കറ്റുകളില്‍ ആരോഗ്യസംബന്ധമായ മുന്നറിയിപ്പു പ്രദര്‍ശിപ്പിക്കാത്തതിന് 81 വില്പനക്കാരില്‍നിന്നായി 20,600 രൂപ പിഴ ഈടാക്കി.

പുകയില ഉത്പന്നങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സംസ്ഥാനത്തു ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 43 പേരെ പിടികൂടിയെങ്കിലും പിഴയൊന്നും ഈടാക്കിയിട്ടില്ല. പൊതുസ്ഥലങ്ങളിലെ പുകവലിക്കാരില്‍നിന്നു 2014ല്‍ കേരള പോലീസ് പിരിച്ചെടുത്തത് 1,66,38,400 രൂപയാണ്. 2003ല്‍ ഇതു 84,80,750 രൂപയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.