സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട വി.എം. സുധീരനു സോളാര്‍ കമ്മീഷന്റെ വിമര്‍ശനം
സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട വി.എം. സുധീരനു സോളാര്‍ കമ്മീഷന്റെ വിമര്‍ശനം
Saturday, May 30, 2015 12:20 AM IST
കൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു സോളാര്‍ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. സോളാര്‍ കമ്മീഷനു മുന്നില്‍ തെളിവു നല്‍കുന്നതില്‍നിന്നും സാക്ഷിപ്പട്ടികയില്‍നിന്നും തന്നെ ഒഴിവാക്കണമെന്ന സുധീരന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റീസ് ജി. ശിവരാജന്റെ വിമര്‍ശനം.

ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ സുധീരനു നിലപാടറിയിക്കാന്‍ ഉത്തരവാദിത്വമുണ്ട്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന സുധീരന്‍ ഇത്രയും പ്രധാനപ്പെട്ട കേസില്‍ നിരുത്തരവാദപരമായ നിലപാടു സ്വീകരിക്കുന്നതു ശരിയല്ല. കമ്മീഷന്‍ തയാറാക്കിയ സാക്ഷിപ്പട്ടികയനുസരിച്ചു സുധീരന്‍ മൊഴി നല്‍കുന്നതിന് ഇന്നലെ ഹാജരാകേണ്ടതായിരുന്നു. കമ്മീഷന്റെ പരിഗണനയിലുള്ള വിഷയങ്ങളെ സംബന്ധിച്ചു തനിക്ക് ഒന്നും പറയാനില്ലാത്തതിനാല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ മുഖേന സുധീരന്‍ ഇന്നലെ അപേക്ഷ നല്‍കിയത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു നിയമസഭയ്ക്ക് അകത്തും പുറത്തുമുണ്ടായ ആരോപണങ്ങളെക്കുറിച്ചു തനിക്ക് ഒന്നും പറയാനില്ലെന്നും അന്വേഷണത്തിനു സഹായകമാകുന്ന തെളിവുകളൊന്നും തന്റെ പക്കലില്ലെന്നും സുധീരന്‍ വ്യക്തമാക്കി. ഈ വിശദീകരണത്തില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ പൊതുതാത്പര്യം പരിഗണിച്ചാണു സോളാര്‍ കമ്മീഷന്‍ രൂപീകരിച്ചതെന്നു ജസ്റീസ് ശിവരാജന്‍ പറഞ്ഞു. തട്ടിപ്പില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ടിട്ടുണ്െടന്നാണു കേസിലെ പ്രധാന ആരോപണം. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണു സുധീരന്‍. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍ച്ചയായും സുധീരന് അഭിപ്രായമുണ്ടായിരിക്കണം. അത്തരം അഭിപ്രായങ്ങളും ആരോപണങ്ങളുടെ നിജസ്ഥിതിയും കമ്മീഷനെ നേരിട്ടു ബോധ്യപ്പെടുത്തുകയാണു വേണ്ടത്. സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ഹാജരാകണോ എന്നു തീരുമാനിക്കുന്നതിനു സുധീരന് ഒരവസരം കൂടി നല്‍കുമെന്നു കമ്മീഷന്‍ അറിയിച്ചു. ജൂണ്‍ നാലിന് ഇതു സംബന്ധിച്ച് അഭിപ്രായമറിയിക്കാന്‍ സുധീരന്റെ അഭിഭാഷകന്‍ രാജേഷ് ശര്‍മയ്ക്കു ജസ്റീസ് ശിവരാജന്‍ നിര്‍ദേശം നല്‍കി.


സരിത എസ്. നായരുടെ ടീം സോളാര്‍ കമ്പനിയില്‍ ഡ്രൈവര്‍, അസിസ്റന്റ് ട്രാന്‍സ്പോര്‍ട്ട് മാനേജര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറും ഇന്നലെ മൊഴി നല്‍കി. സരിതാ നായര്‍ക്കൊപ്പം സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസിലും പോയിരുന്നതായി സന്തോഷ്കുമാര്‍ മൊഴി നല്‍കി. കേസില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ജൂണ്‍ നാലിനു കമ്മീഷനു മൊഴി നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.