അരുവിക്കരയിലെ പ്രചാരണം; ബിജെപി തീരുമാനിക്കുമെന്നു സുരേഷ്ഗോപി
അരുവിക്കരയിലെ പ്രചാരണം; ബിജെപി തീരുമാനിക്കുമെന്നു സുരേഷ്ഗോപി
Saturday, May 30, 2015 12:25 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കര നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി താന്‍ പ്രചാരണത്തിന് ഇറങ്ങുന്ന കാര്യം പാര്‍ട്ടി നേതൃത്വമാണു തീരുമാനിക്കേണ്ടതെന്ന് എന്‍എഫ്ഡിസി നിയുക്ത ചെയര്‍മാനും നടനുമായ സുരേഷ് ഗോപി.

തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു താന്‍ ഇറങ്ങുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും ഇതൊക്കെ പരിചയ സമ്പന്നരായ പാര്‍ട്ടി നേതാക്കളാണു തീരുമാനിക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ കലാ സാംസ്കാരിക വിഭാഗത്തിന്റെ ശുചിത്വ ബോധവത്കരണ പരിപാടിയായ നിര്‍മലത്തിന്റെ ഉദ്ഘാടനത്തിനു ബിജെപി സംസ്ഥാന സമിതി ഓഫീസിലെത്തിയതായിരുന്നു അദ്ദേഹം.

താന്‍ ജനിക്കുന്നതിനു മുന്‍പുള്ള പാര്‍ട്ടിയാണു ബിജെപി. അതിനാല്‍ അവര്‍ക്കു കാര്യങ്ങളൊക്കെ അറിയാം.എന്‍എഫ്ഡിസി ചെയര്‍മാന്‍ എന്ന നിലയില്‍ ചില പ്രോട്ടോക്കോളുകളൊക്കെ നോക്കിയേ പ്രവര്‍ത്തിക്കാനാകൂ. ജൂണ്‍ 20നു ചെയര്‍മാന്‍ പദവി ഏറ്റെടുക്കും. അരുവിക്കരയില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നു ജനം തീരുമാനിക്കും. ദേശീയ തലത്തില്‍ സിനിമയ്ക്ക് ഒരു നയമുണ്ടാക്കാനായിരിക്കും തന്റെ ആദ്യ ശ്രമമെന്നും സുരേഷ്ഗോപി പറഞ്ഞു.


ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍, ജനറല്‍ സെക്രട്ടറി വി.വി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 100 സ്കൂളുകളില്‍ നിര്‍മലം പദ്ധതി ആദ്യഘട്ടമായി നടപ്പാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.