രാഹുലും ആന്റണിയും വീണ്ടും സ്കൂളില്‍ പോകണം: അനന്ത്കുമാര്‍
രാഹുലും ആന്റണിയും വീണ്ടും സ്കൂളില്‍ പോകണം: അനന്ത്കുമാര്‍
Friday, May 29, 2015 12:03 AM IST
തൃശൂര്‍: അക്ഷരങ്ങള്‍ മറന്നുപോയ രാഹുല്‍ ഗാന്ധിയും കണക്കറിയാത്ത എ.കെ. ആന്റണിയും സ്കൂള്‍ തുറക്കുമ്പോള്‍ വീണ്ടും പ്രൈമറി സ്കൂളില്‍ പോകുകയാണു വേണ്ടതെന്നു കേന്ദ്രമന്ത്രി എച്ച്. അനന്ത്കുമാര്‍.

കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിരോധ ആവശ്യത്തിനു കോണ്‍ഗ്രസും മോദി സര്‍ക്കാരും ചെലവഴിച്ച തുക കണക്കുകൂട്ടാന്‍ ആന്റണിക്കു പറ്റുന്നില്ല. 43,000 കോടി രൂപയാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രതിരോധരംഗത്ത് അധികം ചെലവഴിക്കുന്നതെന്നും അനന്ത്കുമാര്‍ ചൂണ്ടിക്കാട്ടി.

റിവേഴ്സ് ഗിയറിലാണു രാഹുല്‍ ഗാന്ധിയുടെ ഓട്ടം. നരേന്ദ്രമോദിയാകട്ടെ ടോപ് ഗിയറിലും. കോണ്‍ഗ്രസ് എന്നാല്‍ കോഴ എന്നാണര്‍ത്ഥം. യു.പി.എയുടെ പത്തു വര്‍ഷം ടുജി, ത്രിജി അഴിമതികള്‍ നടത്തി. കേരളത്തിലെ ഭരണത്തില്‍ ബാര്‍-ജി യാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അനന്ത് കുമാര്‍ പരിഹസിച്ചു. സോണിയയ്ക്കും രാഹുലിനും മന്‍മോഹന്‍സിംഗിനുമെല്ലാം കേരളത്തെ വലിയ ഇഷ്ടമാണ്. പക്ഷേ, പത്തു വര്‍ഷം ഒന്നുമുണ്ടായില്ല. പാലക്കാട് ഐഐടി ഉള്‍പ്പെടെ ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ വികസന പദ്ധതികളാണു മോദി സര്‍ക്കാര്‍ കേരളത്തിനു സമ്മാനിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആമുഖപ്രഭാഷണം നടത്തി. എ.എന്‍. രാധാകൃഷ്ണന്‍, കെ.വി. ശ്രീധരന്‍ മാസ്റര്‍, അഡ്വ. രവികുമാര്‍ ഉപ്പത്ത്, ടി.ചന്ദ്രശേഖരന്‍, രമ രഘുനന്ദനന്‍, ഷാജുമോന്‍ വട്ടേക്കാട്, ഇ.രഘുനന്ദനന്‍, പി.എസ്. ശ്രീരാമന്‍, ബി.ഗോപാലകൃഷ്ണന്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.