മനോജ് വധക്കേസ്: സിബിഐക്കു മുന്നില്‍ ഹാജരാകുമെന്നു ജയരാജന്‍
മനോജ് വധക്കേസ്: സിബിഐക്കു മുന്നില്‍ ഹാജരാകുമെന്നു ജയരാജന്‍
Friday, May 29, 2015 10:45 PM IST
കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യുന്നതിനു നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിബിഐക്കു മുന്നില്‍ ഹാജരാകുമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.

ജൂണ്‍ രണ്ടിനു തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകണമെന്നു കാണിച്ചാണു ജയരാജനു സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത്. മനോജ് വധക്കേസില്‍ അറസ്റിലായ 19 പ്രതികളും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളോ സജീവ പ്രവര്‍ത്തകരോ ആണ്. ഈ പ്രതികളുടെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാന ത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണു മനോജിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ സിബിഐ എത്തിയിരുന്നു.


1999 ഓഗസ്റ് 25ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു മനോജ്. ജയരാജനെ ആക്രമിച്ചതിന്റെ പ്രതികാരമായാണു മനോജിനെ കൊലപ്പെടുത്തിയതെന്നു തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലും പറഞ്ഞിരുന്നു.

പ്രതികളും സാക്ഷികളും നല്‍കിയ മൊഴികള്‍ വച്ചായിരിക്കും ജയരാജനെ സിബിഐ ചോദ്യംചെയ്യുക. പാര്‍ട്ടി നേതൃത്വത്തിന്റെ ഗൂഢാലോചനയെക്കുറിച്ചു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നെങ്കിലും ജയരാജന്റെ പേരു പരാമര്‍ശിക്കപ്പെട്ടിരുന്നില്ല.

ജയരാജനെ ചോദ്യംചെയ്തശേഷമായിരിക്കും പ്രതിയാക്കണോ വേണ്ടയോയെന്നു സിബിഐ തീരുമാനിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.