ആറളത്തെ ഭൂമി വിതരണം: പട്ടിക റദ്ദാക്കി
Friday, May 29, 2015 10:44 PM IST
കൊച്ചി: ആറളം ഫാമിലെ നാലാം ഘട്ട ഭൂമി വിതരണത്തിനായി സര്‍ക്കാര്‍ തയാറാക്കിയ പട്ടിക ഹൈക്കോടതി റദ്ദാക്കി.

അര്‍ഹരായ പട്ടികവര്‍ഗക്കാരെ മാത്രം ഉള്‍പ്പെടുത്തി ആറു മാസത്തിനകം പുതിയ പട്ടിക തയാറാക്കാനും ജസ്റീസ് എ.വി. രാമകൃഷ്ണപിള്ള ഉത്തരവിട്ടു. പട്ടികവര്‍ഗ വിഭാഗത്തിനുള്ള ഫണ്ടില്‍നിന്നു പണം ചെലവഴിച്ച് ആറളം ഫാമില്‍ വാങ്ങിയ സ്ഥലം പട്ടികവര്‍ഗക്കാരല്ലാത്തവര്‍ക്കു കൂടി അനുവദിക്കാനുള്ള നീക്കത്തെ ചോദ്യംചെയ്ത് ആറളം സ്വദേശി പി.സി. സുരേഷ്, ഗോത്രമഹാസഭ പ്രതിനിധികളായ സി.കെ. ജാനു, ഗീതാനന്ദന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ആറളം ഫാമില്‍ ആദ്യ മൂന്നു ഘട്ടങ്ങളില്‍ ഭൂമിവിതരണം നടപടിക്രമങ്ങള്‍ അനുസരിച്ചാണു നടന്നത്. എന്നാല്‍, നാലാം ഘട്ടത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്കു പുറമെ ഭൂമിയില്ലാത്ത മറ്റു വിഭാഗക്കാരെക്കൂടി ഭൂമിവിതരണത്തിനായി സര്‍ക്കാര്‍ പരിഗണിച്ചു. ഭൂമിയില്ലാത്തവര്‍ക്കു ഭൂമി നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണു മറ്റുള്ളവരെക്കൂടി ഭൂമി വിതരണത്തിനു പരിഗണിച്ചതെന്നു ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ നാലാം ഘട്ട ഭൂമി വിതരണത്തിനു തയാറാക്കിയ പട്ടിക റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ചട്ടമനുസരിച്ചു ഭൂമി ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക ഊരുകൂട്ടം, ജനകീയ വികസന സമിതി, ആദിവാസി പുനരധിവാസ മിഷന്‍ എന്നിവയുടെ ശിപാര്‍ശയോടെ വേണം അംഗീകരിക്കാനെന്നും ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.