ആംബുലന്‍സ് ലോറിയിലിടിച്ചു രോഗിയും മകനും മരിച്ചു
ആംബുലന്‍സ് ലോറിയിലിടിച്ചു രോഗിയും മകനും മരിച്ചു
Friday, May 29, 2015 10:43 PM IST
ഗുരുവായൂര്‍: ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് ലോറിയിലിടിച്ചു രോഗിയായ അച്ഛനും മകനും മരിച്ചു. ആംബുലന്‍സ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരിങ്ങപ്പുറം പുത്തമ്പല്ലി അരുവിപ്പുറം നഗറില്‍ തൈപ്പറമ്പില്‍ രവീന്ദ്രന്‍ (58), മകനും ആയുര്‍വേ ദ ഡോക്ടറുമായ ഹാരിഷ് (24) എന്നിവരാണു മരിച്ചത്. രവീന്ദ്രന്റെ ഭാര്യയും എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളിലെ അധ്യാപികയുമായ സുനിത(56), ആംബുലന്‍സ് ഡ്രൈവര്‍ ഗുരുവായൂര്‍ നഗരസഭാ ടൌണ്‍ ഹാളിനു പിന്‍വശത്തു കളപ്പുറത്ത് ബിജു(35) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തൃശൂര്‍ ശങ്കരയ്യര്‍ റോഡ് ജംഗ്ഷനിലായിരുന്നു അപകടം. രവീന്ദ്രനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ബുധനാഴ്ച രാത്രി 11ഓടെയാണ് മുതുവട്ടൂരിലെ രാജ ആശുപത്രിയില്‍ കൊണ്ടുവന്നത്.

രാജാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം രാജാ ആശുപത്രിയുടെ ആംബുലന്‍സില്‍ തൃശൂരിലെ സണ്‍ ഹോസ്പിറ്റലിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.


എം.ജി റോഡില്‍നിന്നു ശങ്കരയ്യര്‍ റോഡ് ജംഗ്ഷനിലേക്കു ലോറി തിരിയുന്നതിനിടെ എതിരേ വന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രവീന്ദ്രനും ഹാരിഷും ബിജുവും റോഡിലേക്കു തെറിച്ചുവീണു. സുനിത ആംബുലന്‍സിനുള്ളില്‍ കുടുങ്ങി.

പാരമ്പര്യവൈദ്യനായ രവീന്ദ്രന്‍ വീടിനോടുചേര്‍ന്ന് ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുന്ന യൂണിറ്റും നടത്തിവരുന്നുണ്ടായിരുന്നു. മൂന്നാറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകന്‍ ഏറെക്കാലത്തിനു ശേഷം ഏതാനും ദിവസം മുമ്പാണു വീട്ടിലെത്തിയത്. രവീന്ദ്രന്റെയും ഡോ.ഹാരിഷിന്റെയും സംസ്കാരം ഇന്നുരാവിലെ 10നു വീട്ടുവളപ്പില്‍ നടക്കും.
ഫാര്‍മസിസ്റായ ഹാര, ബിടെക് വിദ്യാര്‍ഥി ഹാരിഷ്മ എന്നിവരാണു രവീന്ദ്രന്റെ മറ്റു മക്കള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.