സുനാമി ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട വിദ്യാര്‍ഥിനി ടിപ്പര്‍ ലോറി കയറി മരിച്ചു
സുനാമി ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട വിദ്യാര്‍ഥിനി ടിപ്പര്‍ ലോറി കയറി മരിച്ചു
Wednesday, May 27, 2015 12:25 AM IST
കരുനാഗപ്പള്ളി: സുനാമി ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട വിദ്യാര്‍ഥിനി ടിപ്പര്‍ ലോറി കയറിയിറങ്ങി മരിച്ചു. ക്ളാപ്പന പാട്ടത്തില്‍കടവ് സുനാമി കോളനിയില്‍ കുന്നും പുറത്ത് വീട്ടില്‍ ബിജു-ദീപ ദമ്പതികളുടെ മകള്‍ പാര്‍വതി(14)യാണ് മരിച്ചത്.

ഇന്നലെ രാവിലെ 7.45ന് പാട്ടത്തില്‍കടവ് ജംഗ്ഷനു സമീപമായിരുന്നു അപകടം. ഓച്ചിറ പ്രയാര്‍ ആര്‍വിഎസ്എം എച്ച്എച്ച്എസിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായ പാര്‍വതി സൈക്കിളില്‍ ട്യൂഷന് പോകുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്നും അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ഇടിച്ച് വീഴ്ത്തുകയായിരുന്നു. തെറിച്ചുവീണ പാര്‍വതിയുടെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. താലൂക്ക് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.


2004 ഡിസംബര്‍ 26ന് കരുനാഗപ്പള്ളി ആലപ്പാട് ഉണ്ടായ സുനാമി ദുരന്തത്തില്‍ പാര്‍വതിയുടെ സഹോദരി രണ്ടര വയസുള്ള ഗായത്രി മരിച്ചിരുന്നു. അന്ന് മൂന്നര വയസുള്ള പാര്‍വതിയും മാതാപിതാക്കളും ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇവരുടെ വീട് പൂര്‍ണമായും സുനാമി തിരമാലകള്‍ കവര്‍ന്നിരുന്നു. പിന്നീട് പാട്ടത്തില്‍ കടവിലുള്ള സന്നദ്ധ സംഘടന വച്ച് നല്‍കിയ വീട്ടില്‍ താമസിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ടിപ്പര്‍ലോറി ഡ്രൈവറെ പോലീസ് കസ്റഡിയിലെടുത്തു. ഓച്ചിറ പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.