കശുവണ്ടി കോര്‍പറേഷനിലെ ക്രമക്കേട്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി
Wednesday, May 27, 2015 12:20 AM IST
കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ ക്രമക്കേടു സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കോടതി നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി.

അഴിമതി ആരോപിച്ച് കടകംപള്ളി മനോജ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒന്‍പതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും വീണ്ടും സാവകാശം ചോദിക്കുകയായിരുന്നു. ഈ ഉത്തരവ് ഇറങ്ങി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ച കോടതി ഇനി സാവകാശം അനുവദിക്കില്ലെന്നും മുന്നറിയിപ്പു നല്‍കി. 2015 മാര്‍ച്ച് 30നു ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതു പരിശോധിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുനിന്നു കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടത്തിയെന്നായിരുന്ന ഹര്‍ജിക്കാരന്റെ ആരോപണം. 2009 മാര്‍ച്ച് 31 വരെ കോര്‍പറേഷന്‍ 812.92 കോടി രൂപ നഷ്ടത്തിലാണെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അറിയിച്ചിരുന്നു.


നടപടിയെടുക്കുന്നതില്‍ അധികൃതര്‍ മൃദുസമീപനം കാണിക്കുന്നതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.