അരുവിക്കര ശ്രദ്ധാകേന്ദ്രമാകുന്നു
Wednesday, May 27, 2015 12:18 AM IST
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ ഇനി അരുവിക്കരയിലേക്ക്. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലേക്ക് ഇനി രാഷ്ട്രീയ നേതാക്കളുടെ പടയോട്ടമായിരിക്കും നടക്കുക. അരുവിക്കര വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് കോണ്‍ഗ്രസിലെ കരുത്തനായിരുന്ന ജി. കാര്‍ത്തികേയനു പകരം ആരെന്ന ചോദ്യത്തോടെയാണ്.

ഇടതുകോട്ടയായിരുന്ന മണ്ഡലത്തില്‍ ആര്‍എസ്പിയുടെ കരുത്തനായ കെ.പങ്കജാക്ഷനെ തറപറ്റിച്ചാണ് കാര്‍ത്തികേയന്‍ ആര്യനാടിന്റെ ജനപ്രതിനിധിയായത്. ആര്യനാട് മാറി അരുവിക്കര ആയപ്പോഴും കാര്‍ത്തികേയനെ ഇവിടത്തുകാര്‍ കൈവിട്ടില്ല. കാല്‍ നൂറ്റാണ്ടുകാലത്തോളം അരുവിക്കരയിലെ ജനങ്ങളോട് ആത്മബന്ധം പുലര്‍ത്തിയിരുന്ന കാര്‍ത്തികേയന് പകരം ആരെന്ന ചോദ്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ അലട്ടുന്നത്.

ഇടതുമുന്നണിയില്‍നിന്ന് ആര്‍എസ്പി മത്സരിച്ചിരുന്ന സീറ്റാണ് അരുവിക്കര. ആര്‍എസ്പി ഇടതുമുന്നണി വിട്ടതോടെ ഇനി നറുക്ക് സിപിഎമ്മിനാണ്. ആര്‍എസ്പിയിലെ കെ. പങ്കജാക്ഷന്‍ അടക്കിവാണിരുന്ന മണ്ഡലത്തിലേക്ക് 1991 ലാണ് കാര്‍ത്തികേയന്‍ വരുന്നത്.

നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പങ്കജാക്ഷനെ നേരിടാന്‍ ഇറങ്ങിയ കാര്‍ത്തികേയന്‍ തോല്‍ക്കുമെന്ന് പലരും പറഞ്ഞുവെങ്കിലും ജി.കെ 3,480 വോട്ടിന് പങ്കജാക്ഷനെ തോല്‍പ്പിച്ചു. ആര്യനാട് മാറി അരുവിക്കരയായപ്പോഴും കാര്‍ത്തികേയനെ മണ്ഡലം കൈവിട്ടില്ല. 1996ല്‍ കെ.പി. ശങ്കരദാസിനെ 8,617 വോട്ടിനും 2001 ല്‍ ജി. അര്‍ജുനനെ 12,071 വോട്ടിനും 2006 ല്‍ ആര്‍എസ്പിയിലെ ടി.ജെ. ചന്ദ്രചൂഡനെ 2,198 വോട്ടിനും പരാജയപ്പെടുത്തി. 2011 ല്‍ ആര്യനാട് മാറി അരുവിക്കര വന്നപ്പോള്‍ അതില്‍ നിന്നു കാട്ടാക്കട പഞ്ചായത്ത് പോയെങ്കിലും 10,674 വോട്ടിനാണ് വിജയിച്ചത്.


അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചല്‍, വെള്ളനാട്, ഉഴമലയ്ക്കല്‍, പൂവച്ചല്‍ എന്നീ പഞ്ചായത്തുകളാണ് അരുവിക്കര മണ്ഡലത്തിലുള്ളത്. അതില്‍ നാലിടത്ത് യുഡിഎഫും നാലിടത്ത് എല്‍ഡിഎഫും ഭരിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി. കാര്‍ത്തികേയന് ലഭിച്ച വോട്ടുകളില്‍നിന്നു വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.