കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
Tuesday, May 26, 2015 10:41 PM IST
കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ തിരയില്‍പ്പെട്ടു മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. ചാലാട് ജയന്തി റോഡിലെ കോറോത്ത് (അല്‍-റസീന്‍) വീട്ടില്‍ ഇബ്രാഹിം-റൂമ ദമ്പതികളുടെ മകന്‍ റിസ്വാന്‍ (14), ജയന്തി റോഡില്‍ എല്‍വി ഹൌസില്‍ അബ്ദുള്‍ ഗഫൂര്‍-ഷംനാസ് ദമ്പതികളുടെ മകന്‍ ഷിനാസ് (13) എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സുഹൃത്തുക്കളായ നാലു പേര്‍ പയ്യാമ്പലത്തു കടലില്‍ കുളിക്കാനിറങ്ങിയത്. പയ്യാമ്പലം പള്ളിയാംമൂല ഭാഗത്തെ മുള്ളന്‍കണ്ടി പാലത്തിനടുത്ത കടലില്‍ കുളിക്കാനിറങ്ങിയവരില്‍ റിസ്വാനും ഷിനാസും തിരയില്‍പ്പെടുകയായിരുന്നു. പയ്യാമ്പലം ബീച്ചില്‍ ലൈ ഫ് ഗാര്‍ഡുമാരുണ്െടങ്കിലും ഇവരുടെ ശ്രദ്ധ എത്താത്ത ഭാഗമാണു പള്ളിയാംമൂല.

രക്ഷപ്പെട്ട മറ്റു രണ്ടു പേര്‍ കരഞ്ഞുകൊണ്ടു വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് അപകടവിവരം പുറംലോകം അറിയുന്നത്. ഉടന്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. അപ്പോഴേക്കും അരമണിക്കൂറിലേറെ സമയം കഴിഞ്ഞിരുന്നു. തീരദേശ പോലീസും ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വൈകുന്നേരം നാലോടെ റിസ്വാനെ അവശനിലയില്‍ കണ്െടത്തി. ഉടന്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം അഞ്ചോടെയാണു ഷിനാസിനെ കണ്െടത്തിയത്.


ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചിരുന്നു. അഴീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയാണു റിസ്വാന്‍. റിവിന്‍, റിജാസ് എന്നിവര്‍ സഹോദരങ്ങളാണ്. ചാലാട് ഗവ. യുപി സ്കൂളില്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ് ഷിനാസ്. ഇസ്മയില്‍, മുഹമ്മദ് ഷാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ എകെജി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.