പരീക്ഷാഫലം ചോര്‍ന്നത് അന്വേഷിക്കണം: വി.എസ്
പരീക്ഷാഫലം ചോര്‍ന്നത് അന്വേഷിക്കണം: വി.എസ്
Sunday, May 24, 2015 11:49 PM IST
തിരുവനന്തപുരം: പ്ളസ്ടു പരീക്ഷാഫലം ചോര്‍ത്തിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനും അദ്ദേഹത്തിന്റെ ഓഫീസിനുമുള്ള പങ്കും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫലം പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുമ്പു തന്നെ ഇടുക്കി വണ്ടന്‍മേട്ടിലെ ഒരു സ്വകാര്യ സ്കൂളിനു ഫലം ലഭിച്ചു എന്നാണു വാര്‍ത്ത. ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. അതീവ രഹസ്യമായി സൂക്ഷിക്കുന്ന പരീക്ഷാഫലം മന്ത്രിക്കു പ്രത്യേക താത്പര്യമുള്ള സ്വകാര്യ സ്കൂളിനാണു ലഭിച്ചിരിക്കുന്നത് എന്നത് ഇക്കാര്യത്തില്‍ മന്ത്രിയുടെ ഇടപെടലിലേക്കുകൂടി വെളിച്ചം വീശുന്നുണ്ട്. ലക്ഷക്കണക്കിനു കുട്ടികളെയാണ് ഇതിലൂടെ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും വഞ്ചിച്ചിരിക്കുന്നത്. ഇത് അത്യന്തം ഗൌരവതരമായ കാര്യമാണ്.


പ്ളസ് ടു ഫലം ചോര്‍ന്നതിലൂടെ വിദ്യാഭ്യാസമേഖലയെ കുളംതോണ്ടുന്ന അബ്ദുറബ്ബിന്റെ നടപടികള്‍ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. നേരത്തെ എസ്എസ്എല്‍സി ഫലം പലതവണ പ്രസിദ്ധീകരിച്ചിട്ടും കൃത്യമായി അതു ചെയ്യാന്‍ കഴിയാതിരുന്നയാളാണ് അബ്ദുറബ്. പാഠപുസ്തക വിതരണത്തിലും സമാനമായ കെടുകാര്യസ്ഥത തുടരുകയാണ്. അടുത്ത സ്കൂള്‍ വര്‍ഷം ആരംഭിക്കാറാകുമ്പോഴും പാഠപുസ്തകങ്ങളുടെ അച്ചടി എങ്ങുമെത്തിയിട്ടില്ല എന്നത് ഇതാണ് സൂചിപ്പിക്കുന്നതെന്നും വി.എസ്. പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.