മലബാര്‍ സിമന്റ്സ്: ഏതന്വേഷണത്തിനും സിപിഎം തയാറെന്ന് എ.കെ. ബാലന്‍
മലബാര്‍ സിമന്റ്സ്: ഏതന്വേഷണത്തിനും സിപിഎം തയാറെന്ന് എ.കെ. ബാലന്‍
Sunday, May 24, 2015 11:28 PM IST
പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളില്‍ ഏതന്വേഷണത്തിനും സിപിഎമ്മും ഇടതുപക്ഷവും തയാറാണെന്നും അതിനാവശ്യമായ പൂര്‍ണ സഹകരണം നല്കുമെന്നും കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലന്‍ എംഎല്‍എ.

മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകള്‍ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിച്ചു നാലു കേസുകളില്‍ പഴുതില്ലാത്ത കുറ്റപത്രം സമര്‍പ്പിച്ചതും ശശീന്ദ്രന്റെയും മക്കളുടെയും മരണം സിബിഐ അന്വേഷിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍, വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കുകയും മൂന്നു പ്രമുഖരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ശ്രമിച്ചതും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അഴിമതിക്കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതെന്തിനായിരുന്നുവെന്നു മുഖ്യമന്ത്രി പറയണം.


മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളില്‍ പ്രതിയായ സുന്ദരമൂര്‍ത്തിയെ മാപ്പുസാക്ഷിയാക്കിയശേഷം, സിപിഎമ്മിനേയും എളമരം കരീമിനേയും അപമാനിക്കാന്‍ രാഷ്ട്രീയ പ്രേരിതമായാണ് ഇപ്പോള്‍ ആരോപണങ്ങളുയര്‍ത്തുന്നത്.

വാളയാര്‍- എറണാകുളം പാത പൂര്‍ണമായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം ന്യായമായ രീതിയില്‍ ടോള്‍ പിരിക്കുകയാണു വേണ്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്നും ടോള്‍പിരിവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ സിപിഎം സമരരംഗത്തെത്തുമെന്നും എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.