ജനജീവിതത്തിനു ബുദ്ധിമുട്ടുണ്ടാകാത്ത ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ജനജീവിതത്തിനു ബുദ്ധിമുട്ടുണ്ടാകാത്ത ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
Saturday, May 23, 2015 1:40 AM IST
തിരുവനന്തപുരം: ജൈവ സമ്പത്ത് സംരക്ഷിക്കുകയും പ്രായോഗികമായി ജനങ്ങളുടെ ജീവിതത്തിനു ബുദ്ധിമുട്ടുണ്ടാകാതെയുമുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്തര്‍ദേശീയ ജൈവവൈവിധ്യ ദിനാഘോഷം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എല്ലാവരും അംഗീകരിക്കുന്നതായിരുന്നു. പശ്ചിമഘട്ടത്തിലെ 123 വില്ലേജുകളിലെ താഴേത്തട്ടിലെ സ്ഥിതിഗതികള്‍ മനസിലാക്കിയും പരാതികള്‍ പരിഹരിച്ചുമാണു സര്‍ക്കാര്‍നടപടികള്‍ കേന്ദ്രത്തെ അറിയിച്ചത്.സംസ്ഥാനത്തിന്റെ ജൈവവൈവിധ്യം നിലനിര്‍ത്താന്‍ വിവിധ പദ്ധതികള്‍ ആരംഭിക്കും. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലും വള്ളക്കടവിലും രണ്ടു പദ്ധതികള്‍ ആരംഭിക്കും. ആയുര്‍വേദത്തിന്റെ നാടായ കേരളത്തില്‍ മരുന്ന് നിര്‍മാണത്തിന് ആവശ്യമായ ചെടികള്‍ ലഭിക്കാത്ത അവസ്ഥയുണ്ട്.


സംസ്ഥാനത്ത് ആരംഭിച്ച മെഡിസിനല്‍ പ്ളാന്റ് ബോര്‍ഡ് ശക്തമാക്കി ഈ രംഗത്ത് പ്രവര്‍ത്തനം കാര്യക്ഷമമാക്കും. അട്ടപ്പാടിയില്‍ ആയുര്‍വേദ മരുന്നുചെടികളുടെ വലിയ ഉദ്യാനം യഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി.ഉമ്മന്‍ ആമുഖ സന്ദേശം നല്‍കി. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.