ബാബുവിനെതിരായ ആരോപണം: ബിജു രമേശിന്റെ മൊഴിയെടുത്തു
ബാബുവിനെതിരായ ആരോപണം: ബിജു രമേശിന്റെ മൊഴിയെടുത്തു
Thursday, May 7, 2015 12:20 AM IST
കൊച്ചി: എക്സൈസ് മന്ത്രി കെ. ബാബു ബാറുടമകളില്‍നിന്നു കോഴ കൈപ്പറ്റി എന്ന ആരോപണം സംബന്ധിച്ചു കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വിജിലന്‍സ് സംഘത്തിനു മൊഴി നല്‍കി. കേസ് അന്വേഷിക്കുന്ന കൊച്ചി യൂണിറ്റിലെ വിജിലന്‍സ് ഡിവൈഎസ്പി എം.എന്‍. രമേശിനു മുമ്പാകെ ഹാജരായ ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തല്‍ അഞ്ചു മണിക്കൂറിലേറെ നീണ്ടു.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് സെക്രട്ടേറിയറ്റിലെത്തി മന്ത്രി ബാബുവിന് 50 ലക്ഷം രൂപ നേരിട്ടു കൈമാറി എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ബിജു രമേശ് കേസില്‍ ക്വിക്ക് വേരിഫിക്കേഷന്‍ നടത്തുന്ന സംഘത്തിനു നല്‍കി.

കെ. ബാബുവിനെതിരേ മജിസ്ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലെ പരാമര്‍ശങ്ങള്‍ അന്വേഷണസംഘത്തിനു മുന്നിലും ബിജു രമേശ് ആവര്‍ത്തിച്ചു. എന്നാല്‍ ആരോപണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ രേഖകളൊന്നും കൈമാറിയില്ല. രേഖ പിന്നീടു കൈമാറാമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. മദ്യവ്യവസായികളില്‍നിന്നു സമാഹരിച്ച പണം ഉപയോഗിച്ചു ബന്ധുക്കളുടെ പേരില്‍ മന്ത്രി ബാബു വാങ്ങിയ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ വിജിലന്‍സിനു കൈമാറാന്‍ ഒരുക്കമാണെന്ന് ഉദ്യോഗസ്ഥനെ അറിയിച്ചതായി ബിജു രമേശ് മൊഴികൊടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വരുന്നതല്ലെന്ന് അന്വേഷണസംഘം പറഞ്ഞതായും ബിജു രമേശ് അറിയിച്ചു.


പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം വിജിലന്‍സ് ഡയറക്ടര്‍ക്കു രേഖകള്‍ കൈമാറും.ബാര്‍ ഉടമകളില്‍നിന്നു മാത്രമല്ല, മദ്യ കമ്പനികളില്‍നിന്നും മന്ത്രി ബാബു പണം വാങ്ങിയിട്ടുണ്െടന്നും ബിജു രമേശ് ആരോപിച്ചു.

ബാര്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ രണ്ടു തവണ മന്ത്രി ബാബുവിനെ സെക്രട്ടേറിയറ്റിലെത്തി കണ്ടിരുന്നു. തന്റെ വിഹിതമടക്കം 50 ലക്ഷം രൂപ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുരേഷിന്റെ കൈയില്‍ കൊടുത്തെന്നും ഈ സമയം ചേംബര്‍ ഓഫ് കോമേഴ്സിന്റെ തെക്കന്‍ ജില്ലകളുടെ ഭാരവാഹി തന്റെ കൂടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണമടങ്ങുന്ന ബാഗ് പ്രൈവറ്റ് സെക്രട്ടറി മന്ത്രിയുടെ കാറില്‍ കൊണ്ടുവയ്ക്കുന്നത് ഇരുവരും കണ്ടതായും താന്‍ കൊടുത്ത പണത്തിനു തെളിവ് കൈവശമുണ്െടന്നും ബിജു രമേശ് മാധ്യമങ്ങളോടു വെളിപ്പെടുത്തി.

ആവശ്യപ്പെട്ട 10 കോടിയില്‍ ബാക്കി തുക കൊടുത്തത് ബാറുടമാ സംഘം നേതാക്കളായ കൃഷ്ണദാസ്, രാജ്കുമാര്‍ ഉണ്ണി, ധനേഷ് എന്നിവരാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.