ഐസിഎസ്ഇ, ഐഎസ്സി വിദ്യാര്‍ഥികളോടു വിവേചനമെന്ന് അസോസിയേഷന്‍
Thursday, May 7, 2015 12:35 AM IST
കോട്ടയം: ഐസിഎസ്ഇ, ഐഎസ്സി സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോടു കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്നതു വിവേചനപരമായ സമീപനമെന്ന് ഐസിഎസ്ഇ, ഐഎസ്സി സ്കൂള്‍ അസോസിയേഷന്‍. സര്‍ക്കാരിന്റെ സമീപനത്തെത്തുടര്‍ന്ന് ഐസിഎസ്ഇ, ഐഎസ്സി സ്കൂളുകളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ സമയത്ത് ഐസിഎസ്ഇ, ഐഎസ്സി വിദ്യാര്‍ഥികളോടു വിവേചനം കാണിക്കുന്നു. സംസ്ഥാന സിലബസ് പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കു കലാ, കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന ഗ്രേസ് മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനൊപ്പം പരിഗണിക്കുന്നുണ്ട്. കൂടാതെ, മാര്‍ക്ക് ദാനത്തിന്റെ ആനുകൂല്യവും ലഭിക്കുന്നു. ഇതെല്ലാം ചേര്‍ത്താണു പ്രവേശന പട്ടിക തയാറാക്കുന്നത്.

അശാസ്ത്രീയമായ ഇത്തരം റാങ്ക് നിര്‍ണയം ഐസിഎസ്ഇ, ഐഎസ്സി വിദ്യാര്‍ഥികളെയാണു ദോഷകരമായി ബാധിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും പ്രവേശന പരീക്ഷകളില്‍ മികച്ചവിജയം കൈവരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നത് പഠന മികവുമൂലമാണ്. വിദ്യാര്‍ഥികളെ രണ്ടു തട്ടിലാക്കിയുള്ള മാര്‍ക്ക് ഏകീകരണ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിവേചനമാണെന്നും ഇതു അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.


മെഡിക്കല്‍, എന്‍ജിനിയറിംഗ് പരീക്ഷകളില്‍ വിജയശതമാനത്തില്‍ എപ്പോഴും മുന്നില്‍ ഐഎസ്സി സിലബസുകാരാണ്. വിവിധ സിലബസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു തുല്യനീതി ലഭിക്കുംവിധം പ്ളസ്ടുവിനു പൊതുവായ പ്രവേശന തീയതി സര്‍ക്കാര്‍ നിശ്ചയിക്കണം. ഐഎസ്സി വിദ്യാര്‍ഥികള്‍ക്കു ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനു മതിയായ പരിഗണന വേണം. എല്ലാ സിലബസിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും തുല്യനീതി ലഭിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ ഐഎസ്സി കൌണ്‍സില്‍ ചെയര്‍മാന്‍ ഡോ. ജി. ഇമ്മാനുവല്‍, ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ജെറി ആരത്തോണ്‍, ദേശീയ പ്രസിഡന്റ് എ.സി. ജോര്‍ജ്, കേരള പ്രസിഡന്റ് ഫാ. സില്‍വി ആന്റണി, സെക്രട്ടറി ഫാ. ജോര്‍ജ് മാത്യു, ബാബു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.