കെഎസ്ആര്‍ടിസിക്കു സര്‍ക്കാര്‍ വായ്പ നല്‍കും
കെഎസ്ആര്‍ടിസിക്കു സര്‍ക്കാര്‍ വായ്പ നല്‍കും
Thursday, May 7, 2015 12:30 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ വായ്പ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിസിയുടെ കത്തു പരിഗണനയിലാണ്. മന്ത്രിസഭായോഗവും ഇക്കാര്യം ചര്‍ച്ച ചെയ്തു. വായ്പ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കെഎസ്ആര്‍ടിസി പാക്കേജിന്റെ കാര്യം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. കെഎസ്ആര്‍ടിസിയും സര്‍ക്കാരും പണം നല്‍കുന്ന വിധത്തിലുള്ള പാക്കേജാണു തയാറാക്കിയിരുന്നത്. ഇക്കാര്യത്തിലും തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.


തിരുവനന്തപുരം മുട്ടത്തറയില്‍ ഫാര്‍മസിക്യൂട്ടിക്കല്‍ ഫാക്ടറി സ്ഥാപിക്കാന്‍ 40.47 ആര്‍ ഭൂമി ആരോഗ്യ വകുപ്പിനു സൌജന്യമായി നല്‍കാന്‍ തീരുമാനിച്ചു.

കെടിഡിസിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി നോക്കുന്ന 33 ജീവനക്കാരെ നിലവില്‍ ജോലി നോക്കുന്ന അതേ തസ്തികളില്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. പോലീസ്, ഫോറസ്റ്, എക്സൈസ്, റവന്യു വകുപ്പുകള്‍ നിയമ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നു കിടന്നു നശിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നേരത്തെ 5,000 വാഹനങ്ങള്‍ ലേല നടപടികളിലൂടെ ഒഴിവാക്കിയിരുന്നു.

കോട്ടയം ഒളശയിലെ അന്ധവിദ്യാലയത്തെ ഹൈസ്കൂളാക്കി ഉയര്‍ത്തും. ഫിഷറീസ് വകുപ്പില്‍ എസ്എല്‍ആര്‍ ആയി ജോലിനോക്കിയിരുന്ന ജീവനക്കാര്‍ക്ക് 2012 ജൂണ്‍ 27 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സ്ഥിരനിയമനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.