പോലീസിനെ വെട്ടിച്ച് ബസില്‍നിന്നു ചാടിയ പീഡനക്കേസ് പ്രതി പിടിയിലായി
പോലീസിനെ വെട്ടിച്ച് ബസില്‍നിന്നു ചാടിയ പീഡനക്കേസ് പ്രതി പിടിയിലായി
Thursday, May 7, 2015 12:26 AM IST
തൊടുപുഴ: ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ പീഡന കേസ് പ്രതി പോലീസിനെ വെട്ടിച്ചു കടന്നു. വര്‍ക്ക്ഷോപ്പ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് ഒടുവില്‍ വലയിലായി. ഇന്നലെ രാവിലെ 11നു തൊടുപുഴ കോതായിക്കുന്ന് ബൈപാസ് റോഡിലായിരുന്നു സംഭവം.

പീഡനക്കേസില്‍ കാഞ്ഞാര്‍ പോലീസ് അറസ്റ് ചെയ്ത ജോണ്‍സണ്‍ ആന്‍ഡ്രൂസാണു രക്ഷപ്പെടാന്‍ ശ്രമിച്ചത്. മുട്ടം കോടതിയില്‍ കൊണ്ടു പോയ പ്രതിയെ തിരികെ മുവാറ്റുപുഴ സബ്ജയിലിലേക്കു രണ്ടു പോലീസുകാരുടെ നേതൃത്വത്തില്‍ സ്വകാര്യബസിലാണു കൊണ്ടു പോയത്. ബസ് കോതായിക്കുന്നു കയറ്റത്തിലെത്തിയപ്പോള്‍ പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. ഒരു കൈയില്‍ മാത്രമായിരുന്നു വിലങ്ങ് ഇട്ടിരുന്നത്. ചാടി ഇറങ്ങിയ പ്രതി സമീപത്തെ പൊന്തക്കാട്ടിലൂടെ ഓടുന്നതുകണ്ടാണ് അഷറഫ് പിന്നാലെ ഓടിയത്.


പോലീസുകാര്‍ വഴി അറിയാതെ എതിര്‍ദിശയിലൂടെ ഓടിയപ്പോള്‍ അഷറഫ് പ്രതിയുടെ പിന്നാലെ ഓടുകയായിരുന്നു. അതാണു പ്രതിയെ പിടികൂടാന്‍ കാരണം. തിരിഞ്ഞുനിന്ന പ്രതി ഭീഷണിപ്പെടുത്തിയെങ്കിലും അഷറഫ് ഇയാളെ കീഴടക്കി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിനു കൈമാറി. ഇടവെട്ടി സ്വദേശിയായ അഷറഫ് കോതായിക്കുന്നിലെ മാരുതി വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ്.

രണ്ടുവര്‍ഷം മുമ്പു മങ്ങാട്ടുകവലയില്‍ നിന്ന് കളഞ്ഞു കിട്ടിയ 85000 രൂപ ഉടമസ്ഥനെ കണ്െടത്തി നല്‍കി അഷ്റഫ് മാതൃക കാണിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.