ബാര്‍ കോഴ കേസിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍
Wednesday, May 6, 2015 11:34 PM IST
തിരുവനന്തപുരം: ധനമന്ത്രി കെ. എം. മാണിക്കെതിരായ ബാര്‍ കോഴ കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലെന്ന് വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ സി.സി. അഗസ്റിന്‍. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന ബിജു രമേശിന്റെ ഹര്‍ജി കോടതി പരിഗണിക്കവേയാണ് അന്വേഷണ പുരോഗതി ലീഗല്‍ അഡ്വൈസര്‍ അറിയിച്ചത്.

ഇതുവരെ മുന്നൂറോളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെ ന്നും കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷകള്‍ കോടതിയുടെ പരിഗണനയിലാണ്. ബാര്‍ ഉടമകള്‍ ഉള്‍പ്പെടെ ആറു പേരെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന ഹര്‍ജികളും ബിജു രമേശ് രഹസ്യമൊഴിയോടൊപ്പം കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖ അടങ്ങിയ സിഡിയുടെ ഫോറന്‍സിക് പരിശോധനയ്ക്കായുളള അപേക്ഷകളും ഇതില്‍ ഉള്‍പ്പെടും. ഇവ പൂര്‍ത്തിയാവുന്ന മുറയ്ക്ക് അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ലീഗല്‍ അഡ്വൈസര്‍ കോടതിയെ അറിയിച്ചു.


എന്നാല്‍, ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായി സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കണമെന്ന ബിജു രമേശിന്റെ അഭിഭാഷകന്റെ ആവശ്യം വിജിലന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ തള്ളി. അതേസമയം, കോടതിയില്‍ നിന്നു പുറത്തിറങ്ങിയ ബിജു രമേശ്, മന്ത്രി കെ. ബാബുവിനെതിരേ ബുധനാഴ്ച മൊഴി നല്‍കുമെന്നു മാധ്യമങ്ങളോടു പറഞ്ഞു. 50 ലക്ഷം രൂപ താന്‍ നേരിട്ട് കെ. ബാബുവിനു നല്‍കിയത് ഉള്‍പ്പടെയുളള വിവരങ്ങള്‍ വിജിലന്‍സിനു കൈമാറുമെന്നു ബിജു രമേശ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.