ബിഎഡ് സെന്ററിന്റെ അംഗീകാരം റദ്ദാക്കണമെന്ന വിസിയുടെ റിപ്പോര്‍ട്ടിനു സിന്‍ഡിക്കറ്റിന്റെ അംഗീകാരം
Wednesday, May 6, 2015 11:58 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാലായുടെ ഉടമസ്ഥതയിലുള്ള ബിഎഡ് കോളജിന്റെ അംഗീകാരം റദ്ദാക്കണമെന്ന വിസിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് യോഗം അംഗീകരിച്ചു. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗമാണു വൈസ് ചാന്‍സിലറുടെ റിപ്പോര്‍ട്ടിനു അംഗീകാരം നല്കിയത്.

കെപിസിസി സെക്രട്ടറികൂടിയായ ജ്യോതികുമാറിന്റെ ബിഎഡ് കോളജിനു അംഗീകാരം നഷ്ടമാകുന്നതോടെ ജ്യോതികുമാറിനു സിന്‍ഡിക്കറ്റ് അംഗത്വവും നഷ്ടമാകും. ഇതിനായി ഇനി നടപടിക്രമങ്ങള്‍ മാത്രമാണുള്ളത്. അടുത്ത ദിവസംതന്നെ ജ്യോതികുമാറിനു സര്‍വകലാശാല നോട്ടീസ് നല്കും. അടുത്ത സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍ ജ്യോതികുമാറിന്റെ അംഗത്വം റദ്ദാക്കുന്നതിനുള്ള തീരുമാനവും ഉണ്ടാകും.

എന്നാല്‍ ഇന്നലത്തെ സിന്‍ഡിക്കറ്റ് യോഗത്തിലെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.

ബിഎഡ് സെന്ററിന്റെ അംഗീകാരം റദ്ദാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം സിന്‍ഡിക്കറ്റ് യോഗത്തില്‍ വോട്ടിനിട്ടാണ് പാസാക്കിയത്.


കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍നിന്നുള്ള സിന്‍ഡിക്കറ്റ് അംഗങ്ങളും മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം എന്നിവരുടെ പ്രതിനിധികളും കോളജിന്റെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. വിസിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ചു തീരുമാനമുണ്ടാകണമെന്നു യോഗത്തില്‍ ആവശ്യപ്പെട്ടതു കെപിസിസി ട്രഷറര്‍ കൂടിയായ ജോണ്‍സണ്‍ ഏബ്രഹാമാണ്. കോണ്‍ഗ്രസ് -ഐ ഗ്രൂപ്പുകാരായ നാല് അംഗങ്ങള്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തു വോട്ടുചെയ്തു.

സംവരണതത്വം പാലിക്കാതെ അധ്യാപകരെ നിയമിച്ചതു റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ചു പഠിക്കാന്‍ സ്റാന്‍ഡിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. 20 അധ്യാപക നിയമനങ്ങള്‍ക്കാണ് ഇതു ബാധകമാവുന്നത്. 2013 സെപ്റ്റംബറിനുശേഷം നടത്തിയ നിയമങ്ങളുടെ അംഗീകാരം മാറ്റിവയ്ക്കാനും സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.