ഇറച്ചിക്കോഴിവില കുത്തനെ കൂടി
ഇറച്ചിക്കോഴിവില കുത്തനെ കൂടി
Wednesday, May 6, 2015 11:46 PM IST
കോട്ടയം: ഇറച്ചിക്കോഴി വില കുത്തനെ കൂടി. ഡിമാന്‍ഡ് വര്‍ധിച്ചതും ലഭ്യത കുറഞ്ഞതാണു വില ഉയരാന്‍ കാരണം. ഇന്നലെ ചില്ലറ വില 135 രൂപ വരെയും ഫാമുകളില്‍ ഹോള്‍സെയില്‍വില 110രൂപ വരെയുമായിരുന്നു.

കഴിഞ്ഞയാഴ്ച ചില്ലറ വില 115 രൂപയായിരുന്നു. ഹോട്ടലുകളിലും ചിക്കന്‍ കറിക്കു വിലയില്‍ വര്‍ധനവുണ്ടായി. സംസ്ഥാനത്തിനു പുറത്തുനിന്നു കേരളത്തിലെ ഫാമുകളിലേക്കു കോഴി ഇറക്കുമതി ചെയ്യാത്തതാണു വിലവര്‍ധനവിനു പ്രധാനകാരണം. ഗോവധം നിരോധിച്ച മഹാരാഷ്ട്രയിലേക്കു തമിഴ്നാട്ടില്‍നിന്നും കോഴി കൊണ്ടുപോകുന്നതും കേരളത്തിലെ ക്ഷാമത്തിനു കാരണമായി. തമിഴ് നാട്ടിലെ നാമക്കല്ലിലും തേനിയിലും കോയമ്പത്തൂരിലും ചൂടുമൂലം കോഴികള്‍ ചത്തൊടുങ്ങുകയും ചെയ്തു.


ചൂട് കൂടിയതോടെ കേരളത്തിലെ ഫാമുകള്‍ കൂടുതല്‍ കോഴികളെ വളര്‍ത്താന്‍ തയാറാകാത്തതും വിലവര്‍ധനവിനു കാരണമായിട്ടുണ്ട്. ഇറച്ചിക്കോഴികള്‍ക്കൊപ്പം ബീഫിന്റെ വിലയിലും ഗണ്യമായ വര്‍ധനയുണ്ട്. കിലോക്ക് 250 രൂപയാണ് ഇപ്പോള്‍ ബീഫിന്റെ വില. കോഴിക്കുഞ്ഞുങ്ങളുടെ വില 15 രൂപയായിരുന്നത് 30 രൂപയായി വര്‍ധിച്ചു. കോഴിത്തീറ്റ വില കിലോയ്ക്ക് അഞ്ചു രൂപ വര്‍ധിച്ചു. വിവാഹം ഉള്‍പ്പെടെ ആഘോഷങ്ങളുടെ തിരക്കു കുറഞ്ഞുവരുന്നതിനാല്‍ അടുത്തയാഴ്ച വില കുറയുമെന്നു വ്യാപാരികള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.