റൂസാ ഫണ്ട്: വിശദ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്കണം
Tuesday, May 5, 2015 11:47 PM IST
തിരുവനന്തപുരം: റൂസാ പദ്ധതിയിലൂടെ ഫണ്ട് ലഭ്യമായ സംസ്ഥാനത്തെ സര്‍വകലാശാലകളും കോളജുകളും ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിനു പദ്ധതി സംബന്ധിച്ച് ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന്‍ നിര്‍ദേശം. പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല വി.സിമാരുടെയും കോളജ് പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തിലാണ് ഈ തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാ(റൂസ)നില്‍ നിന്നു സംസ്ഥാനത്തെ നാലു സര്‍വകലാശാലകള്‍ക്കും 15 സര്‍ക്കാര്‍ കോളജുകള്‍ക്കുമായി 110 കോടി രൂപയാണ് ലഭിച്ചത്.

ലഭിച്ച ഫണ്ട് ഏതു രൂപത്തില്‍ വിനിയോഗിക്കുമെന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഒരുമാസത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിനു നല്കേണ്ടത്. ഈ പദ്ധതി റിപ്പോര്‍ട്ടില്‍ വേണ്ട ഭേദഗതികള്‍ ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ നിര്‍ദേശിക്കും. അനുവദിച്ച തുകയുടെ 35 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും 35 ശതമാനം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും 30 ശതമാനം ലൈബ്രറി പുസ്തകങ്ങള്‍, ലാബ് ഉപകരണങ്ങള്‍, തുടങ്ങിയവ വാങ്ങുന്നതിനുമായി ഉപയോഗിക്കണം.


ഒരു മാസത്തിനകം ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയ ശേഷം തുക സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും കൈമാറും. കേരള, മഹാത്മാഗാന്ധി, കാലടി, കാലിക്കട്ട് സര്‍വകലാശാലകള്‍ക്ക് 20 കോടി രൂപ വീതമാണ് റൂസ അനുവദിച്ചത്. 15 സര്‍ക്കാര്‍ കോളജുകള്‍ക്കു രണ്ടു കോടി വീതവും.

ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, മെംബര്‍ സെക്രട്ടറി ഡോ.പി. അന്‍വര്‍, റിസര്‍ച്ച് ഓഫീസര്‍ ക്രിസ്റി ക്ളമന്റ്, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.കെ. രാധാകൃഷ്ണന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍, എംജി സര്‍വകലാശാല പിവിസി ഡോ. ഷീന ഷുക്കൂര്‍, കാലിക്കട്ട് സര്‍വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ ഡോ. സൈലാസ് ബെഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.