നഴ്സിംഗ് റിക്രൂട്ട്മെന്റ് : കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: മന്ത്രി കെ.സി. ജോസഫ്
നഴ്സിംഗ് റിക്രൂട്ട്മെന്റ് : കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: മന്ത്രി കെ.സി. ജോസഫ്
Tuesday, May 5, 2015 11:46 PM IST
തിരുവനന്തപുരം: നഴ്സിംഗ് റിക്രൂട്ട്മെന്റ് സംബന്ധിച്ചു കുവൈറ്റ് ഒഴികെ മറ്റു രാജ്യങ്ങളൊന്നും യാതൊരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നു മന്ത്രി കെ.സി. ജോസഫ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതുവരെ എമിഗ്രേഷന്‍ ക്ളിയറന്‍സ് മറ്റു 17 രാജ്യങ്ങളിലേക്കുമുള്ള നിയമാനുസൃത നഴ്സിംഗ് റിക്രൂട്ട്മെന്റിനു നല്‍കാന്‍ നിര്‍ദേശിക്കണം. ഇതിനായി പരമാവധി മൂന്നു മാസമെങ്കിലും ഇളവുകള്‍ നല്‍കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനു കത്തയച്ചിട്ടുണ്ട്. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ കേരളത്തിലെ എംപിമാര്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഏപ്രില്‍ 30 മുതല്‍ 18 ഇസിആര്‍ രാജ്യങ്ങളിലേക്കു തൊഴില്‍തേടി പോവുന്ന ഇന്ത്യന്‍ നഴ്സുമാര്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസില്‍നിന്നു എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. കൂടാതെ ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്റിനു സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക-റൂട്ട്സ്, ഒഡിഇപിസി, തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

കേരളത്തില്‍നിന്നു നഴ്സുമാരെ റിക്രൂട്ടു ചെയ്യാന്‍ കുവൈറ്റ് ഗവണ്‍മെന്റ് മാത്രമാണു മുന്നോട്ടുവന്നിട്ടുള്ളത്. ഇതേത്തുടര്‍ന്നു കുവൈറ്റ് അധികൃതരുമായി ഏപ്രില്‍ 15, 16 തീയതികളില്‍ നോര്‍ക്കയുടേയും തൊഴില്‍ വകുപ്പിന്റേയും ഉദ്യോഗസ്ഥര്‍ പ്രാരംഭ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ചര്‍ച്ചകള്‍ക്കായി ഈമാസം 13, 14 തീയതികളില്‍ കുവൈറ്റ് അധികൃതര്‍ കേരളത്തിലെത്തുമെന്നു അറിയിച്ചിട്ടുണ്െടന്നും മന്ത്രി പറഞ്ഞു. കുവൈറ്റിലേക്കുള്ള നിയമനങ്ങളാണു കൂടുതല്‍ അഴിമതിക്കു വഴിതെളിയിച്ചത്. അഴിമതി നടത്തുന്നതായി കണ്െടത്തിയ ഏജന്‍സികളെ ബ്ളാക്ക് ലിസ്റില്‍ ഉള്‍പ്പെടുത്തി നിരോധിക്കണം. ഏജന്‍സികള്‍ക്കു പണം നല്‍കാന്‍ നിര്‍ബന്ധിതരായവര്‍ക്കു പണം തിരികെ ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ഏജന്‍സികള്‍ മുഖേനയല്ലാതെ നിയമനം ലഭിച്ചവര്‍ക്ക് ഇസിആര്‍ പ്രകാരം ക്ളിയറന്‍സ് ലഭ്യമാക്കുകയും ചെയ്യണമെന്നു മന്ത്രി ആവശ്യപ്പെട്ടു.


പുതിയ ഉത്തരവുപ്രകാരം ഏപ്രില്‍ 30 മുതല്‍ ഇസിആര്‍ രാജ്യങ്ങളിലേക്കുമുള്ള മുഴുവന്‍ നിയമനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. വീസയുമായി എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ ക്ളിയറന്‍സ് ലഭിക്കുന്നില്ല. ഇസിആര്‍ വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയതിനാല്‍ 18 രാജ്യങ്ങളിലേക്കു നഴ്സിംഗ് ജോലിക്കായി ഇന്ത്യയില്‍ നിന്ന് ആര്‍ക്കും പോവാന്‍ കഴിയില്ല. ഇതു നമുക്കു ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല, മറ്റു രാജ്യങ്ങള്‍ ഈ അവസരങ്ങള്‍ മുതലെടുക്കാനും ശ്രമിക്കും. ഈ സാഹചര്യത്തില്‍ കുവൈറ്റ് ഒഴികെ 17 രാജ്യങ്ങളിലേക്കുള്ള നിയമാനുസൃതമായ നഴ്സിംഗ് റിക്രൂട്ട്മെന്റിന് എമിഗ്രേഷന്‍ ക്ളിയറന്‍സു നല്‍കാനും കുവൈറ്റിലെ കാര്യത്തില്‍ അഴിമതി ഒഴിവാക്കാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്താനും നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.