ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനം: ഉദ്ഘാടനം നാളെ
ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനം: ഉദ്ഘാടനം നാളെ
Tuesday, May 5, 2015 11:16 PM IST
കൊച്ചി: ആഗോള ഐടി ഹബ് ആകാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കു കരുത്തേകി കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പദ്ധതി നാളെ വൈകുന്നേരം അഞ്ചിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്യും.

വന്‍ വികസന പദ്ധതിയായി കണക്കാക്കപ്പെടുന്ന 2,500 കോടി രൂപ മുടക്കുമുതലുള്ള രണ്ടാം ഘട്ടത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ തയാറാക്കുന്ന 80 ലക്ഷം ചതുരശ്ര അടി സ്ഥലം ഐടി, ഐടി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്കു നല്‍കും.മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എക്സൈസ് മന്ത്രി കെ. ബാബു, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ഇന്നസെന്റ് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, വി.പി. സജീന്ദ്രന്‍, ഐടി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ സംബന്ധി ക്കും.

രണ്ടാം ഘട്ടത്തില്‍ 80,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാകുമെന്നാണു പ്രതീക്ഷ. പദ്ധതിയുടെ തുടക്കത്തില്‍ പത്തു ലക്ഷം ചതുരശ്ര അടി സ്ഥലം 2015 അവസാനത്തോടെ സ്ഥാപനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു.


ഇതില്‍ പ്രമുഖ ഐടി സ്ഥാപനമായ കോഗ്നിസന്റിന്റെ 13 ലക്ഷം ചതുരശ്ര അടി ഐടി സമുച്ചയവും ഇന്‍ഫോപാര്‍ക്കിന്റെ ത ന്നെ കെട്ടിടവും അവസാന മിനുക്കുപണികളിലാണ്. 60 ഏക്കര്‍ ടൌണ്‍ഷിപ്പാണ് രണ്ടാം ഘട്ട വികസനപദ്ധതി. ഇതില്‍ ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ഇന്റര്‍നാഷണല്‍ സ്കൂളും മള്‍ട്ടിപ്ളക്സുകളും കണ്‍വന്‍ഷന്‍ സെന്ററുകളും ഉള്‍പ്പെടും.

ഇന്‍ഫോപാര്‍ക്കുമായി കൈകോര്‍ക്കുന്നതു കോഗ്നിസന്റ് ടെക്നോളജീസ്, യുഎസ്ടി ഗ്ളോബല്‍, ട്രാന്‍സ് ഏഷ്യ, ക്ളേസിസ് ടെക്നോളജീസ്, കാസ്പിയന്‍ ടെക്പാര്‍ക്ക്സ്, മീഡിയ സിസ്റംസ്, മുത്തൂറ്റ് ഗ്രൂപ്പ്, പടിയത്ത് ഇന്നവേഷന്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.