റോഡ് സുരക്ഷാ പദ്ധതി അഴിമതി: ആര്‍ടിഒമാര്‍ക്കെതിരേ കേസ്
Monday, May 4, 2015 12:16 AM IST
തൃശൂര്‍: റോഡു സുരക്ഷാ പദ്ധതിക്കായി കേരള റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച 15,64,99,152 കോടി രൂപ തിരിമറി നടത്തിയെന്നാരോപിച്ചു വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ സ്പെഷല്‍ സെല്‍ സൂപ്രണ്ട് ആര്‍ടിഒമാര്‍ക്കെതിരെ കേസെടുത്തു.

എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ആര്‍ടിഒമാര്‍ക്കെതിരേ ബസ് ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ സ്പെഷല്‍ സെല്‍ സൂപ്രണ്ട് കെ.എം. ടോമിയാണ് കേസ് രജിസ്റര്‍ ചെയ്തു പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റോഡ് സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടു ഡ്രൈവര്‍മാര്‍ക്കു ബോധവത്കരണം നടത്തുന്നതിനും ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കു പരിശീലനം നല്‍കുന്നതിനുമായി എറണാകുളം ജില്ലയ്ക്ക് അനുവദിച്ച 42,79,000 രൂപയും തൃശൂരിന് അനുവദിച്ച 36,33,000 രൂപയും പാലക്കാടിന് അനുവദിച്ച 85,58,000 രൂപയും ഭക്ഷണ ചെലവുകള്‍ക്കും മറ്റുമായി ചെലഴിച്ചുവെന്നു വരുത്തുന്നതിനു വ്യാജബില്ലുകളും വൌച്ചറുകളുമുണ്ടാക്കി അഴിമതി നടത്തിയെന്നാരോപിച്ചായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ സൂപ്രണ്ടിനോട് അന്വേഷണം നടത്തുന്നതിനും തെളിവുണ്െടങ്കില്‍ കേസെടുക്കാനും വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. പ്രാഥമികാന്വേഷണത്തില്‍ അഴിമതി നടന്നുവെന്നു വ്യക്തമായതിനെ തുടര്‍ന്ന് ആര്‍ടിഒമാരായ ടി.ജെ. തോമസ്, ബി.ജെ. ആന്റണി, പി.സി. തോമസ്, ജോസ് പോള്‍, സി. രാധാകൃഷ്ണന്‍ എന്നിവരെ പ്രതികളാക്കി അഴിമതി നിരോധനവകുപ്പ് നിയമപ്രകാരവും വ്യാജബില്ലുകളും വൌച്ചറുകളും ഉണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണു കേസെടുത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.