ബാര്‍ കോഴ ആരോപണം: കെ.ബാബുവിനെതിരേയുള്ള കേസില്‍ ബിജു രമേശ് നാളെ മൊഴി നല്‍കും
ബാര്‍ കോഴ ആരോപണം: കെ.ബാബുവിനെതിരേയുള്ള കേസില്‍ ബിജു രമേശ് നാളെ മൊഴി നല്‍കും
Monday, May 4, 2015 12:11 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ വിജിലന്‍സ് നടത്തുന്ന പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ബാറുടമ ബിജു രമേശ് നാളെ മൊഴി നല്‍കും. വിജിലന്‍സ് മധ്യമേഖലാ എസ്പി കെ.എം. ആന്റണിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി എം.എന്‍. രമേശ് ഇന്നു ഹാജരാകണമെന്നു ബിജു രമേശിനോട് ആവശ്യപ്പെട്ടെങ്കിലും നാളെ മാത്രമേ എത്താന്‍ കഴിയൂവെന്നു ബിജു വിജിലന്‍സിനെ അറിയിച്ചു.

ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുക. എക്സൈസ് കമ്മീഷണര്‍, എക്സൈ സ് മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി, നികുതി സെക്രട്ടറി എന്നിവരുടെ മൊഴിയും എടുക്കേണ്ടി വന്നേക്കാമെന്നാണു വിജിലന്‍സ് നല്‍കുന്ന സൂചന. ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണു വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തുന്നത്.

അതേസമയം, ധനമന്ത്രി കെ. എം. മാണിക്കെതിരേ വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി നുണ പരിശോധന നടത്തണമെന്ന വിജിലന്‍സിന്റെ അപേക്ഷയില്‍ ബാര്‍ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ നേതാക്കള്‍ ഇന്നു കോടതിയില്‍ ഹാജരാകും. സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പെടെയുള്ള അഞ്ചു ഭാരവാഹികളാണു വിജിലന്‍സ് കോടതിയില്‍ ഹാജരാകുന്നത്. നുണപരിശോധന ന ടത്തേണ്ടതില്ലെന്ന ആവശ്യമാകും ബാറുടമകള്‍ കോടതിയെ അറിയിക്കുകയെന്നാണു വിവരം. നുണ പരിശോധന നടത്തണമെങ്കില്‍ വിധേയരാകുന്നവരുടെ അനുമതി ആവശ്യമാണ്. ബാറുടമകളെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ അപേക്ഷയിലാണു ബാറുടമകള്‍ക്കു കോടതി സമന്‍സ് അയച്ചത്. ഇതിന്റെ അടിസ്ഥാന ത്തിലാണു മറുപടി നല്‍കാന്‍ ബാറുടമകള്‍ ഇന്നെത്തുന്നത്.


മന്ത്രി കെ.എം. മാണിക്കു തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും പാലായിലെ വീട്ടിലുമെത്തി പണം നല്‍കിയെന്നു ബിജു രമേശ് ആരോപിച്ച ബാറുടമകളെ നുണപരിശോധനയ്ക്കു വിധേയരാക്കണമെന്നായിരുന്നു വിജിലന്‍സിന്റെ ആവശ്യം. നേരത്തെ നുണപരിശോധനയ്ക്കു ഹാജരാകണമെന്നു വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടപ്പോഴും കഴിയില്ലെന്ന് ബാറുടമകള്‍ മറുപടി നല്‍കിയിരുന്നു. മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് തനിക്കു മൊഴി നല്‍കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കിയിരുന്നു. ഇതിലും വിജിലന്‍സിനു തീരുമാനം എടുക്കേണ്ടിവരും. നേരത്തേ പി.സി. ജോര്‍ജിന്റെ മൊഴി എടുത്തെങ്കിലും കേസിനാവശ്യമായ തെളിവു നല്‍കാത്ത സാഹചര്യത്തില്‍ വീണ്ടും മൊഴി എടുക്കേണ്ടതില്ലെന്നായിരുന്നു നേരത്തേയുള്ള വിജിലന്‍സ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.