പ്രവേശനപരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ ആഭരണങ്ങള്‍ അഴിപ്പിച്ചതായി പരാതി
Monday, May 4, 2015 12:27 AM IST
കൊച്ചി: ഇന്നലെ നടന്ന ഓള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ ദേഹത്തുനിന്ന് ആഭരണങ്ങള്‍ അഴിപ്പിച്ചതു വിവാദമായി. കൊച്ചി കാക്കനാട് വിദ്യോദയ, ഭാവന്‍സ് വരുണ വിദ്യാമന്ദിര്‍ എന്നീ വിദ്യാലയങ്ങളിലെ സെന്ററുകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണു തങ്ങളുടെ ആഭരണങ്ങള്‍ അഴിപ്പിച്ചതായി പരാതി ഉന്നയിച്ചത്.

വള, കമ്മല്‍, മോതിരം തുടങ്ങി സ്വര്‍ണത്തിന്റെയും അല്ലാത്തതുമായ എല്ലാ ആഭരണങ്ങളും അഴിച്ചു മാറ്റിയ ശേഷം മാത്രമാണു പരീക്ഷാഹാളില്‍ കടക്കാന്‍ വിദ്യാര്‍ഥികളെ അധികൃതര്‍ അനുവദിച്ചത്. രക്ഷിതാക്കള്‍ കൂടെ വരാതിരുന്ന വിദ്യാര്‍ഥികളാണ് ഇതുമൂലം ശരിക്കും വെട്ടിലായത്. തങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ ആരെ ഏല്‍പിക്കുമെന്നതായിരുന്നു ഇവരുടെ അങ്കലാപ്പ്. പിന്നെ രണ്ടും കല്‍പിച്ച് അടുത്തു നിന്ന അപരിചിതരെ ഏല്‍പ്പിക്കുകയായിരുന്നു പലരും. എന്നാല്‍, ജില്ലയിലെ മറ്റു പരീക്ഷാകേന്ദ്രങ്ങളില്‍ ആഭരണങ്ങള്‍ക്കു വിലക്കുണ്ടായിരുന്നില്ല.


എന്നാല്‍, ആഭരണങ്ങള്‍ ഉള്‍പ്പെടെ ഒന്നും പരീക്ഷാഹാളില്‍ കയറ്റരുതെന്ന വിവരം നേരത്തേ പരീക്ഷാര്‍ഥികളെ അറിയിച്ചിരുന്നതായും വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റില്‍ തന്നെ വ്യക്തമായി എഴുതിയിട്ടുണ്െടന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. തങ്ങള്‍ക്കു കിട്ടിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നും അധികൃതര്‍ പറയുന്നു. അതേസമയം, ഹാള്‍ടിക്കറ്റില്‍ വാച്ച്, ടവ്വല്‍, പേന, പേപ്പര്‍, മൊബൈല്‍ തുടങ്ങിയ സാധനങ്ങള്‍ കൊണ്ടുവരരുതെന്നു മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂവെന്നും ആഭരണത്തിന്റെ കാര്യം പറഞ്ഞില്ലെന്നും രക്ഷിതാക്കളും വിദ്യാര്‍ഥികളും പറയുന്നു. സിബിഎസ്ഇയാണ് ഇന്നലെ രാജ്യവ്യാപകമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.