കുഞ്ഞിനെ 10,000 രൂപയ്ക്കു വില്‍ക്കാന്‍ പിതാവിന്റെ വിഫലശ്രമം
Sunday, May 3, 2015 11:20 PM IST
കണ്ണൂര്‍: ഇരുപത്തിയഞ്ചു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ 10,000 രൂപയ്ക്കു വില്‍ക്കാന്‍ പിതാവ് ശ്രമിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെ കണ്ണാടിപ്പറമ്പ് മാലോട്ടായിരുന്നു സംഭവം. നിര്‍മാണത്തൊഴിലാളിയായ ഒഡീഷ സ്വദേശി രാജേഷാണു സ്വന്തം കുഞ്ഞിന വില്‍ക്കാന്‍ ശ്രമിച്ചത്. രാജേഷിന്റെ ഭാര്യ മാമി വിസമ്മതിച്ചതിനെത്തുടര്‍ന്നു കുട്ടിയെ വാങ്ങാനെത്തിയവര്‍ തിരിച്ചുപോവുകയായിരുന്നു.

നിര്‍മാണമേഖലയിലെ പ്രതിസന്ധി മൂലം ഏതാനും ആഴ്ചകളായി പണിയില്ലാതെ രാജേഷ് സാമ്പത്തിക പ്രയാസം നേരിടുകയായിരുന്നു. അതിനിടെ മയ്യില്‍ കയരളത്ത് ജോലി ചെയ്യുന്നതിനിടയില്‍ ഉടമയോട് 10,000 രൂപ കടംവാങ്ങിയിരുന്നു. പണം ആവശ്യപ്പെട്ട ഉടമയോടു ഭാര്യ പ്രസവിച്ചാല്‍ കുഞ്ഞിനെ തരാമെന്നു രാജേഷ് പറഞ്ഞിരുന്നുവത്രെ. ഒരു കുഞ്ഞിനെ ദത്ത് എടുക്കണമെന്നു കരുതിയിരുന്ന കയരളം സ്വദേശി ഇതു കാര്യമായെടുത്തു. ദത്തെടുക്കാന്‍ നിയമപരമായി അവര്‍ ചൈല്‍ഡ്ലൈനിനെയും മയ്യില്‍ പോലീസിനെയും അറിയിച്ച് അഭിഭാഷകന്‍ മുഖേന രാജേഷിന്റെ വീട്ടിലെത്തുകയായിരുന്നു.


ഇവര്‍ എത്തുന്നതിന് അല്പം മുമ്പാണു രാജേഷ് ഭാര്യ മാമിയോടു കാര്യം സൂചിപ്പിച്ചത്. ഇതറിഞ്ഞതോടെ ഭാര്യ ബഹളം വയ്ക്കുകയും പഞ്ചായത്ത് മെംബര്‍ ഷംസത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു. ബഹളത്തിനിടെയാണു കുഞ്ഞിനെ കാണാന്‍ കയരളം സ്വദേശികളായ ദമ്പതികള്‍ എത്തിയത്. രാജേഷിന്റെ ഭാര്യ കുഞ്ഞിനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പു പറഞ്ഞതോടെ ഇവര്‍ മടങ്ങി.

രാജേഷ്-മാമി ദമ്പതികള്‍ക്കു മൂന്നു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണുള്ളത്. ഇതില്‍ രണ്ടു കുട്ടികളെ സംരക്ഷിക്കാന്‍ ചൈല്‍ഡ്ലൈന്‍ അധികൃതര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ചു പരാതിയില്ലാത്തതിനാല്‍ കേസൊന്നും എടുത്തിട്ടില്ലെന്നു മയ്യില്‍ പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.