നേപ്പാളില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശികള്‍ തിരിച്ചെത്തി
Tuesday, April 28, 2015 12:48 AM IST
തൃശൂര്‍: നേപ്പാളിലെ ദുരന്തഭൂമിയില്‍ കുടുങ്ങിപ്പോയ 38 തൃശൂര്‍ സ്വദേശികളും സുരക്ഷിതരായി ഇന്ത്യയിലെത്തി. രാജ്യത്തെത്തിയ ഇവര്‍ ഡല്‍ഹിയില്‍നിന്നും ട്രെയിന്‍മാര്‍ഗം സ്വദേശത്തേക്കു തിരിക്കുകയാണെന്നു ബന്ധുക്കളെ ഫോണില്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം തൃശൂരിലെത്തും.

തൃശൂരിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സി മുഖേന ക്ഷേത്രദര്‍ശനങ്ങള്‍ക്കായി പോയ സംഘമാണു ദുരന്തഭൂമിയില്‍ അകപ്പെട്ടത്. നേപ്പാളിലെ ഭൂകമ്പ ദുരന്തമറിഞ്ഞു തൃശൂരിലെ ബന്ധുക്കളെല്ലാം ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്നു. ശനിയാഴ്ച രാത്രി നേപ്പാളിലെ സംഘാംഗങ്ങള്‍ തൃശൂരിലെ ബന്ധുക്കളുടെ ഫോണുകളിലേക്കു തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിച്ചത്.


എല്‍ത്തുരുത്ത് പിബി റോഡ് സ്വദേശികളായ പള്ളത്ത് ശങ്കരനാരായണന്റെ ഭാര്യ സരസ്വതി (58), മകളും പനമുക്ക് കിഴക്കുമശേരി ബാബുവിന്റെ ഭാര്യയുമായ സന്ധ്യ(37), മക്കളായ അതുല്‍കൃഷ്ണ(9), അനുജ (7), പുളിപ്പറമ്പില്‍ മണി എന്ന ഭാരതി കേശവന്‍ (65) എന്നിവരുള്‍പ്പെട്ട തൃശൂര്‍ സ്വദേശികളുടെ സംഘമാണു നേപ്പാളിലെ ദുരന്തമുഖത്തു കുടുങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണു സംഘം നേപ്പാളിലേക്കു യാത്രയായത്. വിവിധ ക്ഷേത്രങ്ങളും വിനോദകേന്ദ്രങ്ങളും സന്ദര്‍ശിച്ച ശേഷം ഞായറാഴ്ച തിരികെയെത്താനായിരുന്നു പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.