സോളാര്‍ തട്ടിപ്പ്: വൈക്കം വിശ്വന്‍ മൊഴി നല്‍കി
സോളാര്‍ തട്ടിപ്പ്: വൈക്കം വിശ്വന്‍ മൊഴി നല്‍കി
Tuesday, April 28, 2015 12:47 AM IST
കൊച്ചി: സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മറ്റു മന്ത്രിമാര്‍ക്കും ഇതില്‍ മുഖ്യപങ്കുണ്െടന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും അദ്ദേഹം കൈമാറി.

മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റാഫ് അംഗങ്ങളുമായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള മന്ത്രിമാരുമായുമുള്ള ബന്ധം ഉപയോഗിച്ചാണ് സരിത പണം തട്ടിയത്.

മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്, മുന്‍ കേന്ദ്രമന്ത്രിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ സരിതയുമായി നടത്തിയിട്ടുള്ള ടെലിഫോണ്‍ സംഭാഷണം പരിശോധിക്കണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ടീം സോളാറിനായി മുന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കു മുഖ്യമന്ത്രി കത്തു നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശിപാര്‍ശക്കത്ത് വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ മണിലാലിനെ ജയിലില്‍ നിന്നിറക്കാന്‍ സഹോദരനു സാമ്പത്തിക സഹായം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും വൈക്കം വിശ്വന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.


കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ പ്രതിയായ ഗണ്‍മാന്‍ സലിം രാജിന്റെ ഫോണ്‍ പിടിച്ചെടുത്തു പരിശോധിക്കണമെന്ന ഹൈക്കോടതി വിധിക്കു സ്റേ വാങ്ങാന്‍ അഡ്വക്കറ്റ് ജനറല്‍ നേരിട്ട് ഹാജരായി. ഇതിനായി എജിക്കു കീഴിലുള്ള സര്‍ക്കാര്‍ അഭിഭാഷകനെക്കൊണ്ട് അപ്പീല്‍ നല്‍കി.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് പുറത്തുവരുമെന്നു ഭയന്നാണു ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതു തടഞ്ഞത്. ജോപ്പന്റെയും മറ്റു രണ്ടു പ്രതികളുടെയും ഫോണ്‍ സംഭാഷണവും ബാങ്ക് അക്കൌണ്ടും പരിശോധിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേര് പുറത്തുവരാതിരിക്കാനായി അഡ്വക്കറ്റ് ജനറല്‍ ഇടപെട്ട് ടെന്നി ജോപ്പന്റെ കസ്റഡി കാലാവധി നീട്ടി. ഈ നടപടിയെ കോടതി വിമര്‍ശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഹൈക്കോടതിയുടെ വിധിപകര്‍പ്പുകള്‍ കമ്മീഷനു നല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.