മോട്ടോര്‍ തൊഴിലാളി പണിമുടക്ക് 30ന്
Tuesday, April 28, 2015 12:25 AM IST
കൊച്ചി: മോട്ടോര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനാ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 30നു മോട്ടോര്‍ തൊഴിലാളി പണിമുടക്ക് നടത്തും. റോഡ് ഗതാഗത സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്കെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

24 മണിക്കൂര്‍ പണിമുടക്കില്‍നിന്നു പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. റോഡ് ഗതാഗത സുരക്ഷാബില്‍ നിയമമായാല്‍ നിലവിലുള്ള ഓട്ടോറിക്ഷകള്‍, ടാക്സികള്‍, ചരക്കു കടത്ത് വാഹ നങ്ങള്‍, സ്വകാര്യ ബസുകള്‍, സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഡ്രൈവിംഗ് സ്കൂളുകള്‍, ഓട്ടോ കണ്‍സള്‍ട്ടന്‍സികള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍ എന്നിവ ഇല്ലാതാകും. ഇതിന്റെ ഫലമായി യാത്രാക്കൂലി, ചരക്കു കടത്തുകൂലി, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ കൂടും.

ഡ്രൈവിംഗ് സ്കൂളുകള്‍ക്കു പകരം അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള റീജണല്‍ ഡ്രൈവര്‍ ട്രെയിനിംഗ് സെന്ററുകള്‍ വരുന്നതോടെ പെര്‍മിറ്റ്, വാഹന പരിശോധന, ഫിറ്റ്നസ്, ലൈസന്‍സ് എന്നിവയ്ക്കായി മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആവശ്യമില്ലാതാകും. ഇത്തരത്തില്‍ മോട്ടോര്‍വാഹന വകുപ്പിനെ ഇല്ലാതാക്കി നാഷണല്‍ റോഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യ എന്ന പേരില്‍ ബോര്‍ഡുണ്ടാക്കാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നത്. ഈ ബോര്‍ഡിന്റെ കീഴില്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട്, സ്റേറ്റ് സേഫ്റ്റി, സ്റ്റേറ്റ് അഥോറിറ്റി, സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്, യൂണിഫൈഡ് മെട്രൊപോളി എന്നിങ്ങനെ അഞ്ച് അഥോറിറ്റികള്‍ രൂപീകരിക്കുന്നതോടെ ഗതാഗതനിയമ നിര്‍മാണം, റോഡ് സുരക്ഷാ നിരീക്ഷണം, നിയന്ത്രണം എന്നീ അധികാരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നഷ്ടമാകുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സുരക്ഷാ ബില്‍ പ്രാബല്യത്തി ല്‍ വന്നാല്‍ തൊഴില്‍ മേഖലയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും തകരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.


പത്രസമ്മേളനത്തില്‍ എം.ബി. സ്യമന്തഭദ്രന്‍ (സിഐടിയു), കെ.കെ. ഇബ്രാഹിംകുട്ടി (ഐഎന്‍ടിയുസി), എം.എസ്. രാജു (എഐടിയുസി), കെ.വി. മധുകുമാര്‍ (ബിഎംഎസ്), മനോജ് ഗോപി (എച്ച്എംഎസ്), മനോജ് പെരുമ്പിള്ളി (ജെടിയുസി) എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.