അച്യുതാനന്ദനെ സിപിഎം സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി
അച്യുതാനന്ദനെ സിപിഎം സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി
Sunday, April 26, 2015 12:10 AM IST
തിരുവനന്തപുരം: മൂന്നു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, പി.കെ. ഗുരുദാസന്‍ എന്നിവരെ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗമാണു പുതിയ സെക്രട്ടേറിയറ്റിനെ തെര ഞ്ഞെടുത്തത്.

മത്സരത്തിലൂടെയാണു പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്. കോട്ടയം ജില്ലാ മുന്‍ സെക്രട്ടറി കെ.ജെ. തോമസ്, ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണി, കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ എന്നിവരെയാണ് പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. ഔദ്യോഗിക പാനലിനെതിരേ വി.എസ് അനുകൂലികള്‍ മൂന്നു പേരുകള്‍ നിര്‍ദേശിച്ചു. ഔദ്യോഗിക പാനലിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമെന്ന സംസ്ഥാന സെക്രട്ടറിയുടെ അഭ്യര്‍ഥന തള്ളിക്കൊണ്ടാണു സംസ്ഥാന സമിതിയിലെ ചെറു ന്യൂനപക്ഷം എസ്. ശര്‍മ, കെ. ചന്ദ്രന്‍ പിള്ള, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ പേര് സെക്രട്ടേറിയറ്റിലേക്കു നിര്‍ദേശിച്ചത്. എട്ടു പേര്‍ ഇവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തു.

പുതിയ അംഗങ്ങളെ കൂടാതെ കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, പി. കരുണാകരന്‍, ഇ.പി. ജയരാജന്‍, ഡോ. തോമസ് ഐസക്, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, എം.വി. ഗോവിന്ദന്‍, എളമരം കരീം, വി.വി. ദക്ഷിണാമൂര്‍ത്തി, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരുള്‍പ്പെടുന്ന പതിനഞ്ചംഗ സെക്രട്ടേറിയറ്റിനെയാണു തെരഞ്ഞെടുത്തത്.


പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത സംസ്ഥാന സമിതി യോഗത്തിലാണ് സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്. പ്രത്യേകം ക്ഷണിച്ചതനുസരിച്ച് വി.എസ്. അച്യുതാനന്ദനും യോഗത്തില്‍ സംബന്ധിച്ചു. യോഗത്തില്‍ പിണറായി വിജയനും സി.കെ. സദാശിവനും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. വി.എസുമായി ബന്ധപ്പെട്ട വിവാദവിഷയങ്ങള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നു സീതാറാം യെച്ചൂരി സംസ്ഥാന സമിതിയെ അറിയിച്ചു. വി.എസ് പ്രവര്‍ത്തിക്കേണ്ട ഘടകം ഏതെന്ന തീരുമാനം സംസ്ഥാന സമിതി കേന്ദ്ര കമ്മിറ്റിക്കു വിട്ടു. സംസ്ഥാന സമിതി യോഗത്തിലേക്കു ക്ഷണിക്കാത്തതിനാല്‍ വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കുന്നില്ലെന്നു തീരുമാനിച്ചിരുന്നു. എന്നാല്‍, യെച്ചൂരിയുടെ അഭ്യര്‍ഥന പ്രകാരം സംസ്ഥാന നേതൃത്വം വി.എസിനെ ക്ഷണിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം യോഗത്തിനെത്തുകയായിരുന്നു. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിനു ശേഷം ആദ്യമായാണ് വി.എസ് കേരളത്തില്‍ പാര്‍ട്ടി ഘടകത്തിന്റെ യോഗത്തില്‍ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.